08 May 2024 Wednesday

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധുവിനെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം

ckmnews


ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ (Sheela Sunny) വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവിനെ കേന്ദ്രീകരിച്ച് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഷീലയുടെ ബാഗിൽ എൽ.എസ്.ടി. സ്റ്റാമ്പുകൾ എന്ന് തോന്നിക്കുന്ന കടലാസ് കഷണങ്ങൾ വെച്ചത് ബന്ധുവാണെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം അവരിലേക്ക് നീങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്ധുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു.എന്നാൽ അവരിപ്പോൾ ബംഗളുരുവിൽ ആണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഇവരെ ചോദ്യംചെയ്താൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ലഹരി കേസിൽ കുടുക്കാൻ ഉണ്ടായ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.


ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്ന് കേസിലെ എഫ്‌ഐആർ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിടിച്ചെടുത്ത പാക്കറ്റുകൾ മയക്കുമരുന്നുകളല്ലെന്ന് കെമിക്കൽ എക്‌സാമിനറുടെ ലബോറട്ടറി വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ നടപടി.നായരങ്ങാടി കാളിയങ്കര ഹൗസിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയാണ് (51) മാരക മയക്കുമരുന്നായ എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 72 ദിവസം ജയിലിലായത്. എന്നാൽ, ഇവരുടെ ബാഗിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് എൽഎസ്ഡി സ്റ്റാമ്പുകളല്ലെന്ന് രാസപരിശോധനാ റിപ്പോർട്ട് സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ മാറി.


മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് ഗുരുതരമായ കുറ്റമായതിനാൽ കീഴ്ക്കോടതികൾ ഷീലയ്ക്ക് ജാമ്യം അനുവദിച്ചില്ല. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് മെയ് 10ന് ഷീല പുറത്തിറങ്ങി. മെയ് 12ന് കാക്കനാട് റീജണൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഒരാഴ്ച മുമ്പ് മാത്രമാണ് ഷീലയ്ക്ക് കോപ്പി ലഭിച്ചത്.


ബാഗിൽ 12 എൽഎസ്ഡി സ്റ്റാമ്പുകൾ കൈവശം വച്ചതിന് ഷീലയെ ബ്യൂട്ടിപാർലറിൽ നിന്ന് എക്സൈസ് അറസ്റ്റ് ചെയ്തു. എന്നാൽ, കാക്കനാട്ടെ ലാബിൽ നിന്ന് എൽഎസ്ഡി പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് വന്നതോടെ എക്സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയാണുണ്ടായത്. 12 സ്റ്റാമ്പുകളിലെയും മൂന്ന് പരിശോധനകൾ നെഗറ്റീവ് ആയി. ലാബിൽ നിന്നുള്ള റിപ്പോർട്ട് മെയ് 12ന് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസർക്കും സർക്കിൾ ഓഫീസർക്കും അയച്ചിരുന്നു. ഇത് രണ്ട് ഓഫീസുകളിലും ഒരു ദിവസത്തിനകം ലഭിച്ചു. എന്നാൽ, ഇക്കാര്യം ഷീലയെ അറിയിക്കാൻ എക്സൈസ് തയാറായില്ല. ജയിൽ ശിക്ഷ കഴിഞ്ഞ് ഷീല സണ്ണി ജാമ്യത്തിൽ പുറത്തിറങ്ങി