09 May 2024 Thursday

പച്ചക്കറി വില കുതിച്ച് കയറുന്നു:റോക്കറ്റ് പോലെ കുതിച്ച് തക്കാളി തക്കാളി വില കിലോ 110-ൽ; കാരറ്റും മുളകും ബീൻസും പിന്നാലെ

ckmnews



സാധാരണക്കാരന്റെ കുടുംബ ബജറ്റിന് ഭീഷണിയായി പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും വില ഉയരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പച്ചക്കറിയുടെ മൊത്ത വിപണിയിൽ ചില ഇനങ്ങളുടെ വിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തുന്നു. ഇതിൽ ഏറ്റവും ദൗർലഭ്യം നേരിടുന്ന തക്കാളിയിൽ രൂക്ഷമായ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ചില്ലറ വിപണിയിലെ തക്കാളി വില 110 രൂപയിലേക്ക് കുതിച്ചുയർന്നു.


കഴിഞ്ഞയാഴ്ച ദക്ഷിണേന്ത്യയിലെ പ്രധാന മൊത്ത വിപണികളിൽ തക്കാളിയുടെ വില 50-60 രൂപ നിലവാരത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസം കൊണ്ടാണ് തക്കാളിയുടെ വിപണി വില സെഞ്ചുറി നിലവാരം മറികടന്നത്. കഴിഞ്ഞ വർഷം സമാന കാലയളവിൽ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തിൽ മാത്രമായിരുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ മഴ ലഭിക്കാൻ വൈകിയതും ദുർബലമായ മഴയുമാണ് പച്ചക്കറി വിലകളെ ഉയർത്തിവിട്ടത്


വിവിധ കാരണങ്ങളാൽ മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ താരതമ്യേന താഴ്ന്ന തോതിലാണ് തക്കാളി കൃഷി ഉണ്ടായിരുന്നത്. ചിലർ മഴ പേടിച്ച് തക്കാളി വിതച്ചത് ഇത്തവണ കുറച്ചു. കോലാർ പോലെ തക്കാളി വൻ തോതിൽ കൃഷി ചെയ്തിരുന്ന മേഖലകളിൽ ഇത്തവണ ബീൻസ് കൃഷി ചെയ്തതും തിരിച്ചടിയായി. കഴിഞ്ഞ വർഷങ്ങളിൽ ബീൻസിന് വില കൂടുതൽ ലഭിച്ചതാണ്, കോലാറിലെ കർഷകരെ തക്കാളി മാറ്റി ബീൻസ് കൃഷിയിറക്കാൻ പ്രേരിപ്പിച്ചത്. അതുപോലെ മഴയുടെ ലഭ്യത കുറഞ്ഞത് കാരണം ചില മേഖലകളിൽ കാർഷിക വിളകൾ കരിഞ്ഞുപോയതും തിരിച്ചടിയേകുന്നു.


ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെയുള്ള ബാക്കിയെല്ലാ പച്ചക്കറി ഇനങ്ങളും കഴിഞ്ഞയാഴ്ചത്തിനേക്കാൾ ഉയർന്ന വിലയ്ക്കാണ് മൊത്ത വിപണിയിൽ വിറ്റു പോകുന്നത്. കർണാടകയിലെ കോലാറിലുള്ള മൊത്ത വിപണിയിൽ ബീൻസിന്റെ വില 120-140 രൂപയിലേക്ക് ഉയർന്നു. വിവിധയിനം കാരറ്റിന്റെ മൊത്ത വിപണി വില 100 രൂപയായിട്ടുണ്ട്. കാപ്സിക്കം 80 രൂപയിലേക്ക് ഉയർന്നു. കേരളത്തിൽ മുളകിന്റെ ചില്ലറ വിപണി വില 100 രൂപ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.


അതേസമയം ഇത്തവണയും സാധാരണ തോതിലുള്ള മൺസൂൺ മഴ ലഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസം ഉരുത്തിരിയാനുള്ള സാധ്യതകൾ നിലനിൽക്കെയാണ് മഴക്കുറവ് നേരിടില്ലെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ രാജ്യത്തെ മൺസൂൺ സീസണിന്റെ വരവറിയിക്കുന്ന കേരളത്തിൽ ഒരാഴ്ചയോളം വൈകിയാണ് മഴ എത്തിച്ചേർന്നത്. ഇതുവരെയും സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചിട്ടില്ല