09 May 2024 Thursday

നിഖില്‍ തോമസ് ഏഴ് ദിവസത്തെ കസ്റ്റഡിയില്‍; കുറ്റം സമ്മതിച്ചെന്ന് പൊലീസ്

ckmnews


വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നിഖില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. പതിനാല് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ചയാണ് കോടതി അനുവദിച്ചത്.കലിംഗ, കേരള യൂണിവേഴ്‌സിറ്റികള്‍, ഒളിവില്‍ കഴിഞ്ഞ സ്ഥലം തുടങ്ങിയ സ്ഥലങ്ങളില്‍ നിഖില്‍ തോമസിനെ എത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്‌ഐ മുന്‍ കായംകുളം ഏരിയ പ്രസിഡന്റ് അബിന്‍ സി രാജാണെന്നാണ് നിഖില്‍ മൊഴി നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ വിദേശത്തു അധ്യാപകനായി ജോലി ചെയ്യുകയാണ്. 2020ല്‍ ഇയാള്‍ക്കു 2 ലക്ഷം രൂപ കൈമാറിയെന്നും നിഖില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.


ഒളിവില്‍ പോയ രാത്രി ഫോണ്‍ ഓടയില്‍ കളഞ്ഞെന്നാണ് നിഖില്‍ പറയുന്നത്. മുഴുവന്‍ യാത്രകളും നടത്തിയത് കെഎസ്ആര്‍ടിസി ബസ്സില്‍ തനിച്ചാണ്. കയ്യിലെ പണം തീര്‍ന്നതു മൂലമാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താനായിരുന്നു തീരുമാനമെന്നും നിഖില്‍ മൊഴി നല്‍കി.

കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിനു ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്‌ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്തു പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.