08 May 2024 Wednesday

30ഓളം വീടുകളില്‍ മോഷണം; മാടന്‍ ജിത്തു പിടിയില്‍

ckmnews


മലപ്പുറം: ചേളാരി തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച പതിവാക്കിയ അന്തര്‍ ജില്ലാ മോഷ്ടാവ് പിടിയില്‍. കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടില്‍ ജിത്തു (28) എന്ന മാടന്‍ ജിത്തുവാണ് പിടിയിലായത്.

ആളുകള്‍ ഇല്ലാത്ത വീടുകളില്‍ പകല്‍ സമയങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ പരിസര പ്രദേശങ്ങളിലെ 30 ഓളം വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു. 2022 ഡിസംബര്‍ മാസം മുതലാണ് തുടര്‍ച്ചയായി കവര്‍ച്ച നടന്നിരുന്നത്. കമ്പനി എക്സിക്യൂട്ടിവ് എന്ന വ്യാജേന വീടുകളില്‍ എത്തുന്ന ഇയാള്‍ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മോഷണം നടത്തുന്നത്. വീട്ടുകാര്‍ ഒളിപ്പിച്ചു വെക്കുന്ന ചാവി തപ്പിയെടുത്ത് വാതില്‍ തുറന്ന് അകത്തു കയറി കവര്‍ച്ച നടത്തും. ചാവി കിട്ടിയില്ലെങ്കില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.

കവര്‍ച്ചകള്‍ വര്‍ധിച്ചതോടെ പരിസരവാസികള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഢിയുടെ നേത്യത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. പ്രദേശത്തെ ആളുകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെയും സിസിടിവികള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് പ്രതി പിടിയിലായത്.

ജിത്തു സഞ്ചരിക്കുന്ന വാഹനവും കണ്ടെടുത്തു. പൂട്ടുകള്‍ തകര്‍ക്കുന്നതിന് ഉപയോഗിച്ച ചുറ്റികയും ആക്സോ ബ്ലൈഡുകളും വാഹനത്തില്‍ നിന്ന് കണ്ടെത്തി. തേഞ്ഞിപ്പാലം ഭാഗത്തെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളും വിറ്റ് കിട്ടിയ ആറു ലക്ഷത്തോളം രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആര്‍ഭാട ജീവിതമാണ് ജിത്തു നയിച്ചു വന്നിരുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങിയതായും വിവിധ ബിസിനസുകള്‍ നടത്താന്‍ പണം ലക്ഷങ്ങള്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മൊത്തം 85 പവനോളം സ്വര്‍ണ്ണാഭരണങ്ങളും രണ്ടു ലക്ഷത്തോളം രൂപയും ഇതുവരെ കവര്‍ച്ച നടത്തിയതായാണ് വിവരമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും മോഷണ മുതലുകള്‍ കണ്ടെടുക്കുന്നതിനും കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു.