09 May 2024 Thursday

നിയമനത്തിന് പ്രിയാ വർഗീസ് അയോഗ്യയാണെന്ന വിധി ഹൈക്കോടതി റദ്ദാക്കി

ckmnews


കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ആശ്വാസ വിധി. പ്രിയ അയോഗ്യയാണെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അസോ. പ്രൊഫസർ നിയമനത്തിന് ആവശ്യമായ അധ്യാപന പരിചയം തനിക്കില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വർഗീസ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.


ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് എന്നിവർ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന് ഉത്തരവിനും സ്റ്റേ. നീത് കിട്ടിയതിൽ സന്തോഷമെന്ന് പ്രിയ പ്രതികരിച്ചു.

യുജിസിയുടെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഗവേഷണ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവിസ് ഡയറക്ടർ സേവനകാലയളവും അധ്യാപക പരിചയത്തിൽ കണക്കാക്കാനാവില്ലെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണം വസ്തുതകൾ ശരിയായി മനസ്സിലാക്കാതെയുള്ളതാണെന്ന് പ്രിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

താൽകാലിക റാങ്ക് പട്ടികയിൽ ഒന്നാം പേരുകാരിയായ പ്രിയക്ക് യുജിസി ചട്ടം പ്രകാരം മതിയായ അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ മലയാളം അധ്യാപകൻ ഡോ. ജോസഫ് സ‌്കറിയ നൽകിയ ഹരജിയിലാണ് നവംബർ 17ന് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. യോഗ്യത തീരുമാനിക്കേണ്ടത് വിദഗ്ധ സമിതിയാണെന്ന് പ്രിയ വർഗീസിന്‍റെ അപ്പീലിൽ പറയുന്നു.