08 May 2024 Wednesday

മാസം അടവ് മുടങ്ങിയതിന് ബാങ്ക് പിഴപ്പലിശ ഈടാക്കിയതിൽ ദേഷ്യം; തൃശ്ശൂരിൽ ATMല്‍ പടക്കമെറിഞ്ഞ പ്രതി പിടിയിൽ

ckmnews


തൃശൂർ: എടിഎം കൗണ്ടറിനു നേരെ പടക്കമെറിഞ്ഞ പ്രതി പിടിയില്‍. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പാട്ടുരായ്ക്കൽ ഓഫിസിനോടു ചേർന്ന എടിഎം കൗണ്ടറിനാണ് പ്രതി പടക്കമെറിഞ്ഞത്. രജീഷ് അടയ്ക്കാനുളള ഇഎംഐ മുടങ്ങിയതിന് ബാങ്ക് പിഴപ്പലിശ ഈടാക്കിയതിലുളള ദേഷ്യമാണ് എടിഎം കൗണ്ടറിനു നേരെ പടക്കമെറിയാൻ കാരണമെന്നാണ് വിവരം. പടക്കത്തിന്റെ ശബ്ദം കേട്ട് ആളുകള്‍ ഓടികൂടിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം.


എസി മെക്കാനിക്കായ രതീഷ് കണിമംഗലത്തു വാടകയ്ക്കു താമസിക്കുകയാണ്. സംഭവത്തിനു മുൻപ് രതീഷ് ബാങ്കിന്റെ ശാഖയിലെത്തി ജീവനക്കാരുമായി തർക്കിച്ചിരുന്നു. ഇവിടെ നിന്ന് ജനറൽ ആശുപത്രി പരിസരത്തെ പടക്കക്കടയിൽ നിന്നു പടക്കംവാങ്ങി തിരിച്ചെത്തി എടിഎം കൗണ്ടറിലേക്ക് എറിയുകയായിരുന്നു. ബാങ്കിലെയും എടിഎമ്മിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഒത്തുനോക്കിയപ്പോഴാണു പ്രതിയെ തിരിച്ചറിഞ്ഞത്.

ചുറ്റുപാട് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും എടിഎം കൗണ്ടർ ഒഴിഞ്ഞുകിടക്കുകയായിരുന്നു. രതീഷ് കൗണ്ടറിനുള്ളിലേക്കു കയറുന്നതും ചുറ്റും നോക്കുന്നതും പിന്നാക്കം മാറിയശേഷം ബാഗിനുള്ളിൽ നിന്നു പടക്കമെടുത്ത് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. നാടൻ പടക്കമാണെറിഞ്ഞത്. കൗണ്ടറിനോ മെഷീനിനോ നാശനഷ്ടമുണ്ടായിട്ടില്ല