വനിതാ ഐ.പി.എസ്. ഓഫീസർക്കെതിരെ ലൈംഗികാതിക്രമം; തമിഴ്‌നാട് മുന്‍ ഡി.ജി.പിക്ക് മൂന്നുവര്‍ഷം തടവും പിഴയും
വനിതാ ഐ.പി.എസ്. ഓഫീസര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ തമിഴ്‌നാട്ടിലെ മുന്‍ ഡി.ജി.പിക്ക് മൂന്നുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. തമിഴ്‌നാട് പൊലീസ് സ്‌പെഷല്‍ ഡി.ജി.പി. ആയിരുന്ന രാജേഷ് ദാസിനെയാണ് വില്ലുപുരം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. വനിതാ ഓഫീസറുടെ പരാതിക്ക് പിന്നാലെ രാജേഷിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
2021 ഫെബ്രുവരിയിലാണ് രാജേഷ് ദാസിനെതിരേ വനിതാ ഐ.പി.എസ്. ഓഫീസര്‍ പരാതി നല്‍കിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ. പളനിസ്വാമിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട പട്രോള്‍ ഡ്യൂട്ടിക്ക് ഒരുമിച്ച് സഞ്ചരിക്കവേ രാജേഷ് ദാസ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ഇതിന് പിന്നാലെ അന്നത്തെ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ രാജേഷ് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.