മകന്‍ മരിച്ചപ്പോള്‍ ഉണ്ടായതിനെക്കാള്‍ വലിയ ദുഃഖമാണിപ്പോള്‍';അന്വേഷണം വേണം ലേക്‌ഷോർ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച എബിന്‍റെ അമ്മ
'മകന്‍ മരിച്ചപ്പോള്‍ ഉണ്ടായതിനെക്കാള്‍ വലിയ ദുഃഖമാണിപ്പോള്‍';അന്വേഷണം വേണം
ലേക്‌ഷോർ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച എബിന്‍റെ അമ്മ
കൊച്ചി ലേക്‌ഷോർ ആശുപത്രിയില്‍ വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച എബിന്‍റെ അമ്മ ഓമന. അന്ന് ആശുപത്രിയുടെ നടപടിയെ താന്‍ സംശയിച്ചിരുന്നില്ല. അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന ഭയമാണ് തനിക്കെന്നും മകന്‍ മരിച്ചപ്പോള്‍ ഉണ്ടായതിനെക്കാള്‍ വലിയ ദുഃഖമാണ് തനിക്ക് ഇപ്പോള്‍ ഉള്ളതെന്നും ഓമന പറഞ്ഞു.
മകന്‍ രക്ഷപ്പെടില്ല, ഓപ്പറേഷനും കാര്യങ്ങളുമൊന്നും സക്‌സസ് ആവില്ല. ഷുഗറും പ്രെഷറും ഒക്കെ താഴ്ന്നാണ് നില്‍ക്കുന്നത്. ഏതാണ്ട് നാലുലക്ഷം രൂപ വേണം അങ്ങനെയൊക്കെ പറഞ്ഞു. കമ്പനി, പണം നല്‍കി ഓപ്പറേഷന്‍ ചെയ്യാന്‍ തയ്യാറായെന്ന വിവരമാണ് ഞങ്ങള്‍ അറിഞ്ഞത്. എന്നാല്‍ പ്രഷറും ഷുഗറും നോര്‍മല്‍ ആകാത്തതിനാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റില്ലെന്നുള്ള സാഹചര്യത്തില്‍ എന്നോടു സംസാരിച്ചു
വെന്റിലേറ്റര്‍ ഊരിക്കഴിഞ്ഞാല്‍ കുഞ്ഞ് മരിച്ചു പോകുമെന്ന് പറഞ്ഞു. ചേച്ചിയുടെ കുഞ്ഞ് എന്തായാലും മരിച്ചു പോവുകയല്ലേ ഉള്ളൂ, അവയവം ചെയ്യാമോ എന്നു ചോദിച്ചു. എന്റെ കുഞ്ഞ് മരിച്ചു പോവുകയേ ഉള്ളൂവെങ്കില്‍ ആരെങ്കിലും രക്ഷപ്പെടട്ടേ അവരെ എങ്കിലും എനിക്ക് കാണാല്ലോ എന്നുള്ളതിനാല്‍ ദാനം ചെയ്‌തോളാന്‍ താന്‍ അനുവദിച്ചെന്ന് ഓമന പറഞ്ഞു.
അതിനു ശേഷം പേനയും പേപ്പറുമായി വന്ന് ഒപ്പിടാന്‍ പറഞ്ഞു. പിറ്റേദിവസം കുഞ്ഞ് മരിച്ചു. അരമന പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അന്നൊന്നും ഒരു സംശയവും തോന്നിയിരുന്നില്ല. എന്റെ കുഞ്ഞ് മരിച്ചത് ചികിത്സ കൊടുക്കാത്തതു കൊണ്ടാണെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. പക്ഷേ അന്നത്തെക്കാള്‍ കൂടുതല്‍ വിഷമം ഇന്ന് തോന്നുന്നുണ്ട്. എല്ലാ ചികിത്സയും കൊടുത്തു രക്ഷപ്പെടുത്താന്‍ രക്ഷപ്പെടുത്താന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോഴാണ് അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുകൊടുത്തത്. ഒരു ആശുപത്രിക്കാരെയും നമ്മള്‍ പൂര്‍ണമായി വിശ്വസിക്കാന്‍ പാടില്ല. ഒരു അമ്മമാര്‍ക്കും ഈ ചതിവ് പറ്റരുത്. എനിക്ക് ഏറ്റവും മിടുക്കനായ മകനാണ് നഷ്ടപ്പെട്ടു പോയതെന്ന് ഓമന പറഞ്ഞു,
യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു.തലയിൽ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.മലേഷ്യൻ എംബസി സർട്ടിഫിക്കറ്റിൽ സ്വീകർത്താവിന്റെ ഭാര്യയെ ആണ് ദാതാവായി കാണിച്ചിരിക്കുന്നത്. എന്നാൽ അപകടത്തിൽപെട്ട യുവാവിന്റെ കരളാണ് ദാനം ചെയ്തിരിക്കുന്നത്. ഇത് സംശയാസ്പദമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.