09 May 2024 Thursday

താനൂർ ബോട്ട് ദുരന്തം: 2 തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ckmnews


താനൂര്‍ : താനൂർ ബോട്ട് ദുരന്തക്കേസിൽ അറസ്റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. പോർട്ട് ഓഫീസ് ജീവനക്കാരായ ബേപ്പൂർ പോർട് കൺസർവേറ്റർ പ്രസാദ് , സർവേയർ സെബാസ്റ്റ്യൻ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.അപകടത്തിൽപ്പെട്ട ബോട്ടിന് സർവീസ് നടത്താൻ സഹായം ചെയ്തുവെന്ന കണ്ടെത്തലിലാണ് നടപടി.


അപകടത്തിൽപ്പെട്ട അറ്റ്‌ലാൻറിക് ബോട്ടുമായി ബന്ധപ്പെട്ട രേഖകൾ ബേപ്പൂർ, ആലപ്പുഴ തുറമുഖ ഓഫീസുകളിൽ നിന്ന് നേരത്തെ തന്നെ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി .തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയത്.


ബോട്ടിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ പരാതി ലഭിച്ചിട്ടും ഇക്കാര്യം മറച്ചുവെച്ച് ബോട്ടിന് സർവീസ് അനുമതി നൽകി. പരാതി ലഭിച്ചെന്നതും റിപ്പോർട്ടിൽ രേഖപ്പെടുത്തിയില്ല തുടങ്ങിയവയാണ് പോർട്ട് ഓഫീസ് കൺസർവേറ്റർ ആയ പ്രസാദിനെതിരെയുള്ള കണ്ടെത്തൽ. പോർട്ട് ഓഫീസ് സർവേയർ സെബാസ്റ്റിയനും ബോട്ട് ഉടമക്ക് സഹായം നൽകിയെന്നും കണ്ടെത്തി.