കരിപ്പൂരിൽ 65 ലക്ഷം രൂപയുടെ സ്വർണവും ഏഴു ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി.
കരിപ്പൂരിൽ 65 ലക്ഷം രൂപയുടെ സ്വർണവും ഏഴു ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി.
കോഴിക്കോട് വിമാനത്താവളം വഴി അബുദാബിയിൽ നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോയോളം സ്വർണവും ദുബായിലേക്ക് കടത്തുവാൻ ശ്രമിച്ച 7,28,180/- രൂപയ്ക്കു തുല്യമായ 4300 അമേരിക്കൻ ഡോളറും 18000 യു എ ഇ ദിർഹവും കോഴിക്കോട് എയർ കസ്റ്റoസ്‍ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിലേക്ക് പോകുവാനെത്തിയ കാസറഗോഡ് സ്വദേശിയായ നീർച്ചാൽ മുഹമ്മദ് നൂറുദ്ദിനിൽ നിന്നുമാണ് കസ്റ്റoസ്‍ ഉദ്യോഗസ്ഥർ വിദേശ കറൻസികൾ പിടികൂടിയത്. പിടികൂടിയ കറൻസികൾ തന്റെ കൈവമുണ്ടായിരുന്ന ബാഗിനുള്ളിലാണ് നൂറുദ്ദിൻ അതിവിദഗ്ധമായി ഒളിപ്പിച്ചു വച്ചിരുന്നത്. പിടിച്ചെടുത്ത കറൻസികളുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ഹാജരാക്കുവാൻ സാധിക്കാത്തതിനാൽ നൂറുദ്ദിന്റെ പേരിൽ കസ്റ്റoസ്‍ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരുകയാണ്. കൂടാതെ അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പാലക്കാട് കോണിക്കഴി സ്വദേശിയായ പള്ളത്തുകലം മണികണ്ഠനിൽ (36) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വിലമതിക്കുന്ന 1182 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . മണികണ്ഠൻ നാലു ക്യാപ്സൂലുകളായി ശരീരത്തിനുള്ളിലൊളിപ്പിച്ചു കൊണ്ടുവന്ന ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് മണികണ്ഠന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്.കള്ളക്കടത്തുസംഘം മണികണ്ഠന് അറുപതിനായിരം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.