09 May 2024 Thursday

മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ കൊന്ന പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

ckmnews


ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീമഹേഷ് ജീവനൊടുക്കാൻ ശ്രമിച്ചു. മാവേലിക്കര സബ് ജയിലിൽ കഴുത്ത് മുറിക്കുകയായിരുന്നു. ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശ്രീമഹേഷിന് അടിയന്തര ചികിത്സ ലഭ്യമാക്കി. ഇയാൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.


അതേസമയം മാവേലിക്കരയിലേത് കരുതി കൂട്ടിയുള്ള കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മഴു പുതിയതായി പണിയിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാവേലിക്കരയിൽ തന്നെയുള്ള ഒരു കൊല്ലന്‍റെ ആലയിലാണ് മഴു പണിയിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.


കുട്ടിയോട് കിടക്കാൻ പറഞ്ഞ ശേഷം കഴുത്തിൽ ശ്രീ ഹേഷ് ആഞ്ഞു വെട്ടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മുൻപ് ബന്ധമുണ്ടായിരുന്ന സ്ത്രീയേയും ശ്രീ മഹേഷ് കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്തുന്നതിന്‍റെ തലേ ദിവസം മനശാസ്ത്ര കൗൺസിലിംഗിന് പോയതും പൊലീസ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്.


ഇന്നലെ രാത്രിയിലാണ് മാവേലിക്കര പുന്നമൂട് പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര എന്ന നാലുവയസുകാരിയെ അച്ഛൻ ശ്രീമഹേഷ്(38) മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മഹേഷിന്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിട്ടുണ്ട്. വെട്ടേറ്റ മഹേഷിന്റെ അമ്മ ഗുരുതരാവസ്ഥയിലാണ്.


മഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്.

ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴരയാണ് സംഭവം. സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.