കരിപ്പൂരിൽ വീണ്ടും ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ കടത്ത്; രണ്ടുപേരിൽ നിന്നായി പിടിച്ചെടുത്തത് രണ്ടു കിലോയിൽ അധികം
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം ഒന്നേകാൽ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ് പ്രവൻറ്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ പിടികൂടി.
ജിദ്ദയിൽനിന്നും എത്തിയ വടക്കേക്കര സ്വദേശി സയ്യിദ് , കോഴിക്കോട് മുക്കം സ്വദേശിയായ മുണ്ടയിൽ ഇർഷാദ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്. രണ്ട് പേരും സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.വടക്കേക്കര സയ്യിദിൽ ( 24) നിന്നും 1095 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളാണ് കണ്ടെത്തിയത്.സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന കോഴിക്കോട് മുക്കം സ്വദേശിയായ മുണ്ടയിൽ ഇർഷാദിൽ (25 ) നിന്നും 1165 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും കണ്ടെത്തി. ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്.ഡെപ്യൂട്ടി കമ്മിഷണർ ജെ ആനന്ദകുമാറിന്റെ നിർദേശപ്രകാരം സൂപ്രണ്ട് സലിൽ, മുഹമ്മദ് റജീബ് ഇൻസ്‌പെക്ടർമാരായ ഹരിസിംഗ് മീണ, വിഷ്ണു അശോകൻ ഹെഡ് ഹവൽദാർമാരായ ഇ. വി. മോഹനൻ, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്തു പിടികൂടിയത്.