09 May 2024 Thursday

കേന്ദ്ര സർക്കാരിന്റെ സ്റ്റിക്കർ പതിച്ച ജീപ്പിൽ കരിപ്പൂരിൽ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ രണ്ട് പേര്‍ പിടിയിൽ

ckmnews

കേന്ദ്ര സർക്കാരിന്റെ സ്റ്റിക്കർ പതിച്ച ജീപ്പിൽ കരിപ്പൂരിൽ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ രണ്ട് പേര്‍ പിടിയിൽ


മലപ്പുറം: കേന്ദ്രസര്‍ക്കാറിന്റെ സ്റ്റിക്കർ പതിച്ച വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനവുമായി സ്വര്‍ണം തട്ടിയെടുക്കാനെത്തിയ രണ്ട് പേര്‍ കരിപ്പൂര്‍ പൊലിസിന്റെ പിടിയിലായി. കണ്ണൂര്‍ കക്കാട് കെ.പി മജീഫ്(28),അങ്കമാലി അയ്യമ്പുഴ ചുള്ളി ടോമി ഉറുമീസ്(34)എന്നിവരാണ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന മുഖ്യപ്രതിയടക്കം നാലു പേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.


ഇന്നലെ പുലര്‍ച്ചെയാണ് കരിപ്പൂര്‍ വിമാനത്താവള റോഡില്‍ ബൊലോറൊ വാഹനവുമായി രണ്ട് പേര്‍ അറസ്റ്റിലായത്. ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനാണ് സംഘം കരിപ്പൂരിലെത്തിയത്. പൊലീസ് പരിശോധനക്കിടെയാണ് നമ്പര്‍ പ്ലേറ്റിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന പതിച്ച സ്റ്റിക്കറിലും സംശയം തോന്നിയത്. ഇതോടെയാണ് ജീപ്പിലുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടത്. പ്രതികളില്‍ നിന്ന് വാഹനം പിടിച്ചെടുത്തു.

പിടിയിലായ മജീഫ് നേരത്തെ കരിപ്പൂരില്‍ സ്വര്‍ണം തട്ടി എടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയുടെ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്. മൂന്ന് വര്‍ഷം മുമ്പ് രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കടത്ത് കേസിലെ 68-ാം പ്രതിയുമാണ്. കഴിഞ്ഞ മാസം 3 ന് എടവണ്ണയിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ചുവീഴ്ത്തി 26 ലക്ഷം കവർന്ന കേസിലെ പ്രതിയാണ് മജീഫ്.  ഈ കേസിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.


മജീഫും ടോണിയും മുൻപും കവർച്ചാ കേസിൽ ഉൾപ്പെട്ടവരും ടോണിയെ കാപ്പ ചുമത്തി നാടുകടത്തിയതുമാണ്. പിടിച്ചെടുത്ത വാഹനം ടോണിയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.