09 May 2024 Thursday

വീട്ടിൽ വെള്ളം ചോദിച്ചെത്തി സ്ത്രീയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണമാലയും 50000 രൂപയും കവർന്നു

ckmnews


തിരുവനന്തപുരം: വീട്ടിൽ വെള്ളം ചോദിച്ചെത്തി സ്ത്രീയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണമാലയും 50000 രൂപയും കവർന്നു. തിരുവനന്തപുരം കാരക്കാമണ്ഡപത്താണ് സംഭവം. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം നടന്നത്. രമ്യ ഉണ്ണികൃഷ്ണൻ എന്ന വീട്ടമ്മയുടെ കഴുത്തിൽ കത്തിവെച്ചാണ് രണ്ടുപേർ സ്വർണമാലയും പണവും കവർന്നത്. രണ്ടുപവന്‍റെ മാലയാണ് കവർന്നത്.


ഉച്ചയോടെയാണ് അപരിചിതരായ രണ്ടുപേർ കുടിക്കാൻ വെള്ളം ചോദിച്ചുകൊണ്ട് വീട്ടിലേക്ക് വന്നതെന്ന് രമ്യ പറഞ്ഞു. തമിഴ് സംസാരിക്കുന്നവരാണ് ഇവരെന്ന് രമ്യ പറഞ്ഞു. ഈ സമയം വീട്ടിൽ താൻ ഒറ്റയ്ക്കായിരുന്നുവെന്നും ഇവർ പറയുന്നു. വെള്ളം എടുക്കാനായി തിരിഞ്ഞപ്പോൾ ഒരാൾ കത്തിയെടുത്ത് കഴുത്തിൽവെക്കുകയും സ്വർണമാല ഊരി നൽകാനും ആവശ്യപ്പെട്ടു. മാല ഊരി നൽകിയതോടെ വീട്ടിലുള്ള പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് മേശയിലുണ്ടായിരുന്ന പണമെടുത്ത് നൽകിയത്. ഇതിനുശേഷം അക്രമികൾ അവിടെനിന്ന് ഓടിരക്ഷപെടുകയായിരുന്നു.

രമ്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശികളാണ് അക്രമികളെന്ന് വ്യക്തമായിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വിരലടയാള വിദഗ്ദർ ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി.