09 May 2024 Thursday

മദ്യപിക്കാൻ പണം നല്‍കാത്തതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

ckmnews


തിരുവനന്തപുരം: മദ്യപിക്കാൻ പണം നല്‍കാത്തതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകൻ അറസ്റ്റിൽ. തിരുവനന്തപുരം അവണാകുഴി പേരിങ്ങോട്ടുകോണം വരിക്കപ്ലവിള വീട്ടിൽ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബിജുവിന്‍റെ അമ്മ ലീല (65)യെ കൊലപ്പെടുത്തിയത്.


മദ്യപിക്കാൻ വേണ്ടി പണം ആവശ്യപ്പെട്ടത് നൽകാത്തതാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം ദൃക്സാക്ഷികൾ മൊഴി നൽകിയതായും കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കരൾ രോഗത്തിന് ചികിത്സയിലായിരുന്ന ലീലയെ ചവിട്ടിയും കമ്പ് കൊണ്ട് അടിച്ചും വകവരുത്തിയ ശേഷം തറയിൽക്കൂടി പ്രതി വലിച്ചിഴച്ചെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്നതും, ചവിട്ടേറ്റ് ഉണ്ടായ ആന്തരീക രക്തസ്രാവവും, വീഴ്ചയിൽ തലക്കേറ്റ പരിക്കുമാണ് ലീലയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.

അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമവും പ്രതി നടത്തിയിരുന്നു. അമ്മ മരണപ്പെട്ടതായി ബിജു തന്നെയാണ് മറ്റു മക്കളെയും നാട്ടുകാരെയും വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലിസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ലീലയുടെ മൂത്ത മകൻ ബിജുവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.


ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിടിയിലായ ബിജു പോക്സോ കേസിലെ പ്രതിയാണ്. പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന്‍റെ പിറ്റേദിവസമാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.