അത്ഭുതസിദ്ധിയിലൂടെ രോഗം മാറ്റിതരാമെന്ന് പറഞ്ഞ് ആൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ വളാഞ്ചേരിയിൽ അറസ്റ്റില്‍
മലപ്പുറം: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. താനൂര്‍ ഒട്ടുപുറം സ്വദേശി മുഹമ്മദ് റാഫി ആണ് അറസ്റ്റിലായത്. അത്ഭുതസിദ്ധികളിലൂടെ കുട്ടിയുടെ രോഗം മാറ്റിതരാമെന്ന് പറഞ്ഞ് പിതാവിനെ ബന്ധപ്പെടുകയും കുട്ടിയെ പരാതിക്കാരന്റെ വളാഞ്ചേരിയിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതി പൂജാകര്‍മ്മങ്ങള്‍ക്കായി ഒരു ലക്ഷത്തിലധികം രൂപ പലതവണയായി ഇവരില്‍ നിന്ന് വാങ്ങുകയും ചെയ്തു. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ വളാഞ്ചേരി പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ മുഹമ്മദ് റാഫി സമാനമായ രീതിയില്‍ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ അരിക്കോട്,തിരൂര്‍,തിരൂരങ്ങാടി,താനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പ് കേസുകളുണ്ട്.കൂടാതെ പോലീസ് വേഷംധരിച്ച് പോലീസ് എന്ന വ്യാജേന വിവിധ ഇടങ്ങളില്‍ ഇയാള്‍ പണപ്പിരിവ് നടത്തിയിട്ടുള്ളതായും പോലീസ് വ്യക്തമാക്കി.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.