‘ഇനി ഇവിടേക്ക് മടങ്ങിവരില്ലെന്ന് അസ്മിയ പറഞ്ഞു’; വിദ്യാർഥിനി തൂങ്ങി മരിച്ച സംഭവത്തിൽ ജീവനക്കാരുടെ മൊഴിയെടുത്തു
ബാലരാമപുരം:ഇടമനക്കുഴി ഖദീജത്തുൽ ഖുബ്ര വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനി ബീമാപ്പള്ളി സ്വദേശി അസ്മിയമോൾ (17) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജിലെയും ഇതേ വളപ്പിലുള്ള മതപഠനശാലയിലെയും 5 ജീവനക്കാരിൽ നിന്നും 10 വിദ്യാർഥിനികളിൽ നിന്നും ബാലരാമപുരം പൊലീസ് മൊഴിയെടുത്തു.
ചെറിയ പെരുന്നാളിന് വീട്ടിലേക്കു പുറപ്പെട്ടപ്പോൾ ഇനി ഇവിടേക്കു മടങ്ങി വരില്ലെന്ന് അസ്മിയ പറഞ്ഞെന്ന് ചില വിദ്യാർഥികൾ പൊലീസിനോടു പറഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയിൽ അസ്മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളാണ് കോളജും മതപാഠശാലയും നടത്തുന്നത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് വിദ്യാർഥിനിയുടെ ബന്ധുക്കൾ മൊഴി നൽകിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരോപണ വിധേയമായ കോളജിന് ബാലരാമപുരത്തെ മുസ്‌ലിം ജമാഅത്തുകളുമായോ മദ്രസകളുമായോ പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും വിവിധ ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.