09 May 2024 Thursday

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് കരട് രൂപമായി; മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍

ckmnews


ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിനായി ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ തുടരും. ആരോഗ്യസര്‍വകലാശാലയുമായി ബന്ധപ്പെട്ട സെക്രട്ടറിമാരുടെ ചര്‍ച്ച പൂര്‍ത്തിയായി. അന്തിമ വിലയിരുത്തലിന് ശേഷം ഓര്‍ഡിനന്‍സ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും

മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പഠന സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് ഓര്‍ഡിനന്‍സ്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ ആരോഗ്യസര്‍വകലാശാലയുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതോടെ ഓര്‍ഡിനന്‍സിന് കരട് രൂപമായി. ഇന്നും നാളെയുമായി ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച മന്ത്രി സഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കും.


ഹൗസ്‌സര്‍ജന്‍ ഡോ.വന്ദന ദാസിന്റെ കൊലപാതകത്തോടെയാണ് ആശുപത്രി സംരക്ഷണ നിയമം കൂടുതല്‍ സമഗ്രമാക്കാന്‍ തീരുമാനിച്ചത്. ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളിലെ ഉള്‍പ്പെടെ ഹൗസ് സര്‍ജന്‍മാര്‍, പി.ജി ഡോക്ടര്‍മാര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.

നിയമം സംബന്ധിച്ച് നേരത്തെ ചര്‍ച്ചകള്‍ നടന്നെങ്കിലും വിദ്യാര്‍ത്ഥികളെയും പഠന സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. ആരോഗ്യവകുപ്പ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സിലറും കൂടിയാലോചിച്ചാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ കഴിഞ്ഞ ദിവസം വ്യക്തത വരുത്തിത്. ഇന്നും നാളെയുമായി ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അന്തിമവിലയിരുത്തല്‍ നടത്തിയ ശേഷം ബുധനാഴ്ച മന്ത്രിസഭ യോഗത്തില്‍ എത്തിക്കും. മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വരും.