09 May 2024 Thursday

ചികിത്സയ്ക്ക് വന്ന പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരീഷ് കുറ്റക്കാരൻ; ശിക്ഷ വ്യാഴാഴ്ച

ckmnews


തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരിഷ് (59) കുറ്റക്കാരനെന്ന് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് സുദർശൻ. കേസിലെ ശിക്ഷ വ്യാഴാഴ്ച്ച വിധിക്കും. പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടിയിരുന്നു.


ആരോഗ്യ വകുപ്പിൽ അസിസ്റ്റൻറ് പ്രാഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്‍റെ വീടായ തണൽ (റ്റി എൻ ആർ എ 62 )നോട് ചേർന്ന് സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്സിസ് പ്രാക്ടീസ് ടു പെർഫോം) എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. തുടർന്ന് പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തി. കുട്ടി ഭയന്ന് പുറത്ത് പറഞ്ഞില്ല.


വീട്ടുകാർ മറ്റ് പല മനോരോഗ വിഭദ്ധരെ കാണിച്ചു. എന്നാൽ രോഗാവസ്ഥ കുറയാതായതോടെ 2019ൽ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നുവന്നും വെളിപ്പെടുത്തി. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഈ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഏറെക്കാലം നീണ്ടവാദത്തിനൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.


ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്ന് കുട്ടിയെ ചികിൽസിച്ച മറ്റ് ഡോക്ടർമാരും വിസ്താര വേളയിൽ പറഞ്ഞു. ഫോർട്ട് എസ് ഐമ്മാരായ കിരൺ.ടി.ആർ, എ.അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.