വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; 1.76 കോടി രൂപ പിടികൂടി പിടിയിലായത് എടപ്പാള്‍ കോലളമ്പ് സ്വദേശി
വളാഞ്ചേരി : വളാഞ്ചേരിയിൽ കാറിൽ കടത്തുകയായിരുന്ന 1.76 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. എടപ്പാൾ കോലൊളമ്പ് സ്വദേശിയായ അഫ്സലിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വളാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കുഴൽപ്പണവുമായി എത്തിയ അഫ്സൽ പിടിയിലായത്. കാറിന്റെ പിൻസീറ്റിനടിയിലെ രഹസ്യഅറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വളാഞ്ചേരി എസ്.എച്ച്.ഒ. ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യഅറയിൽ ഒളിപ്പിച്ച പണം കണ്ടെത്തിയത്.
കോലൊളമ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ സിദ്ധിഖ് ആണ് അഫ്സലിന് പണവും വാഹനവും കൈമാറിയതെന്നാണ് പോലീസ് നൽകുന്നവിവരം. സഹോദരനായ കരീമിന്റെ നിർദേശപ്രകാരമാണ് സിദ്ധിഖ് കഴിഞ്ഞദിവസം രാത്രി പണവും വാഹനവും അഫ്സലിന് എത്തിച്ചുനൽകിയത്. കസ്റ്റഡിയിലെടുത്ത വാഹനം സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണവും വാഹനവും തിരൂർ ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.