09 May 2024 Thursday

കിളിമാനൂരിൽ നിയന്ത്രണംവിട്ട കാറിടിച്ചു, സ്‌കൂട്ടര്‍ യാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

ckmnews

കിളിമാനൂരിൽ നിയന്ത്രണംവിട്ട കാറിടിച്ചു, സ്‌കൂട്ടര്‍ യാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം


കിളിമാനൂർ∙തിരുവനന്തപുരം കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കിളിമാനൂർ എംജിഎം സ്കൂൾ അധ്യാപിക, പാപ്പാല എംഎസ്എ കോട്ടേജിൽ എം.എസ്.അജില (32) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ആര്യനെ (5 വയസ്സ്) വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. ഞായറാഴ്ച വൈകിട്ട് 4.15നായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.


വാമനപുരത്ത് താമസിക്കുന്ന ബന്ധുവിനെ കാണുവാൻ മകനുമൊത്ത് സ്കൂട്ടറിൽ പോകുമ്പോൾ ആയിരുന്നു അത്യാഹിതം സംഭവിച്ചത്. എതിരെ വന്ന കാർ നിയന്ത്രണം വിട്ട് അജില സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അജില അപകട സ്ഥലത്ത് തന്നെ മരിച്ചു. തെറിച്ച് റോഡിലേക്കു വീണ അജിലയുടെ ദേഹത്തുകൂടി കാർ കയറിയെന്നാണ് പൊലീസ് പറയുന്നത്.



സ്കൂട്ടറിൽ ഇടിച്ച ശേഷം അതേ സ്ഥലത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും എതിരെ വന്ന കാറിലും ഇടിച്ചാണ് കാർ നിന്നത്. കിളിമാനൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടം സൃഷ്ടിച്ചത്. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ മറുവശത്തുകൂടി വരികയായിരുന്ന അജിലയും മകനും സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.



അജിലയുടെ മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിൽ. പുതിയകാവ് ബാബു ടൈലേഴ്സ് ഉടമ കെ.ബാബുവിന്റെ മകൻ ബാലുഷ് ബാബുവാണ് അജിലയുടെ ഭർത്താവ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്