26 April 2024 Friday

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

ckmnews



ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി. 


2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിൽ 2023 ജനുവരി 11ന് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസൽ എംപിയെ പത്ത് വർഷം തടവിന് ശിക്ഷിക്കുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്തരവും ഇറക്കി. തുടർന്ന് ലക്ഷദ്വീപും ഉപതെരഞ്ഞെടുപ്പിനൊരുങ്ങിയിരുന്നു. ഫെബ്രുവരി 27നാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരുന്നത്.


എന്നാൽ  2023 ജനുവരി 25 ന് മുഹമ്മദ് ഫൈസലിനെ തേടി ആശ്വാസ വിധിയെത്തി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സസ്പെൻഡ് ചെയ്തുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കി. കേസിലെ സാക്ഷിമൊഴികളിൽ വൈരുധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് അനുകൂലമായി കേരള ഹൈക്കോടതി വിധി പറഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.