09 May 2024 Thursday

ബന്ധുവിനെ ഹണിട്രാപ്പിൽ കുരുക്കി, നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; 3 പേർ പിടിയിൽ

ckmnews

ബന്ധുവിനെ ഹണിട്രാപ്പിൽ കുരുക്കി, നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; 3 പേർ പിടിയിൽ


കോട്ടയം ∙ മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. വെച്ചൂർ സ്വദേശിനി രതിമോൾ, ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി, കുമരകം സ്വദേശി ധൻസ് എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.


രതിമോളുടെ ബന്ധുവായ മധ്യവയസ്കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചത്. നിർമാണ തൊഴിലാളിയായ മധ്യവയസ്കനെ ജോലിയുടെ ആവശ്യത്തിനെന്ന പേരിൽ വിളിച്ചു വരുത്തി കെണിയിൽപ്പെടുത്തുകയായിരുന്നു. ധൻസിന്റെ നേതൃത്വത്തിൽ ദൃശ്യങ്ങളും പകർത്തി. ധൻസ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നും രതിമോൾ അവശ്യപ്പെട്ടു.



പിന്നീട് പലപ്പോഴായി രതിയും ധന്‍സും ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മധ്യവയസ്കന്റെ പരാതിയിൽ വൈക്കം എസ്ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കും. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.