09 May 2024 Thursday

തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച സംഭവം; മകനെ അറസ്റ്റ് ചെയ്താൽ ജീവനൊടുക്കുമെന്നു മാതാവ്

ckmnews

തിരുവനന്തപുരം: വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് അവശയാക്കിയ മകനെകതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെ, മകനെ കസ്റ്റഡിയിലെടുത്താൽ താൻ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ശ്രീജിത്തിന്റെ മാതാവ് ശാന്ത. ഇതോടെ തൽക്കാലം അറസ്റ്റ് ഒഴിവാക്കി. നെയ്യാറ്റിൻകര മാമ്പഴക്കര വടക്കേക്കട മുല്ലയ്ക്കാട് പുത്തൻവീട്ടിൽ രാജേഷ് എന്നു വിളിക്കുന്ന ശ്രീജിത്തിന് (40) എതിരെയാണു കേസ്. ഞായറാഴ്ച വൈകിട്ടാണു സംഭവം.


ശാന്തയ, ശ്രീജിത്ത് മർദിക്കുന്ന രംഗങ്ങൾ അയൽവാസിയാണു മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതേ തുടർന്നാണു കേസെടുത്തത്. മർദനമേറ്റിട്ടും ശാന്ത പൊലീസിനോടു സഹകരിക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ശേഖരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണു ശ്രീജിത്തിനെതിരെ കേസെടുത്തത്.

ഭാര്യയുമായി പിണങ്ങി താമസിക്കുന്ന രാജേഷിനോടൊപ്പമാണ് ശാന്ത താമസിക്കുന്നത്. വീട്ടിൽ അമ്മയും ഈ മകനും മാത്രമാണ് താമസം. ശ്രീജിത്ത് സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ച് മാതാവിനെ മർദിക്കുന്നതും പതിവാണെന്ന് പരിസരവാസികൾ പറയുന്നു.

പലപ്പോഴും പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി ശ്രീജിത്തിനു താക്കീതു നൽകി മടങ്ങുകയുമാണു പതിവ്.