26 April 2024 Friday

‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ല’ – ബിബിസിക്കെതിരെ ഉപരാഷ്ട്രപതി

ckmnews

വ്യാജ വാർത്തകളും വിവരങ്ങളും ഇന്ത്യയുടെ വികസനത്തിനെതിരായ ആക്രമണത്തിന്റെ പുതിയ രീതിയാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. രാജ്യത്തിൻ്റെ വളർച്ചയെ സ്തംഭിപ്പിക്കുന്ന ഇത്തരം വ്യാജ വിവരങ്ങൾ ചെറുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ യുവ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

ബിബിസി വ്യാജവാര്‍ത്തകള്‍ നല്‍കിയെന്ന് പേരുപരാമര്‍ശിക്കാതെ ഉപരാഷ്ട്രപതി കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എല്ലാം അനുവദിക്കാനാവില്ല. അവാസ്തവവും ജുഡീഷ്യറി തള്ളിയതുമായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സദാ ജാഗ്രതയോടെയിരിക്കണം. അശ്രദ്ധമായിരുന്നാല്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ മനസ്സിലാക്കാനാകില്ലെന്നും ഉപരാഷ്ട്രപതി മുന്നറിയിപ്പ് നൽകി.


നിക്ഷേപത്തിനും അവസരങ്ങൾക്കുമുള്ള വിശാലമായ ഭൂമിയാണ് ഇന്ത്യ. തെറ്റായ വിവരങ്ങൾ പുരോഗതിയെ ബാധിക്കും. വൈകി പ്രതികരിക്കാനുള്ള സൗകര്യം ഇനിയില്ലെന്ന് ജഗ്ദീപ് ധൻഖർ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊവിഡ് സമയത്ത് തെറ്റായ വിവരങ്ങൾക്കെതിരെ പോരാടുന്നതിലും വാക്സിനുകളെക്കുറിച്ചുള്ള ആളുകളുടെ മടി നീക്കം ചെയ്യുന്നതിലും ഐഐഎസ് ഓഫീസർമാരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഇൻഫർമേഷൻ സർവീസസിലെ ഉദ്യോഗസ്ഥർ സർക്കാരിന്റെ മീഡിയ മാനേജർമാരാണെന്ന് ധൻഖർ പറഞ്ഞു.