09 May 2024 Thursday

ഹജ്ജിനു പോകാൻ രാജ്യത്ത് 25 കേന്ദ്രങ്ങള്‍; കേരളത്തിൽ കോഴിക്കോടും കൊച്ചിയും കണ്ണൂരും

ckmnews

ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് ഹജ്ജിന് പുറപ്പെടാൻ 25 എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങൾ കേന്ദ്രമന്ത്രാലയം പ്രഖ്യാപിച്ചു. കൂടാതെ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് അപേക്ഷ ഫോമുകള്‍ സൗജന്യമായി ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു. തീർത്ഥാടകർക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ശ്രീനഗര്‍, റാഞ്ചി, ഗയ, ഗുവാഹത്തി, ഇന്‍ഡോര്‍, ഭോപ്പാല്‍, മംഗലാപുരം, ഗോവ, ഔറംഗബാദ്, വാരണാസി, ജയ്പൂര്‍, നാഗ്പൂര്‍, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ലഖ്‌നൗ, കണ്ണൂര്‍, വിജയവാഡ, അഗര്‍ത്തല, കോഴിക്കോട് എന്നിവയാണ് ഇന്ത്യയിലെ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍. കേരളത്തിൽ കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്ന് കേന്ദ്രങ്ങളാണുള്ളത്.


തീര്‍ത്ഥാടകര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്തതാകും ഇത്തവണത്തെ ഹജ്ജ് യാത്രയെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഹജ്ജ് നയം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആകെ കോട്ടയുടെ 80 ശതമാനം പേരെ തെരഞ്ഞെടുക്കുന്നത് ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയും ബാക്കി 20 ശതമാനം നിശ്ചയ്ക്കുന്നത് സ്വകാര്യ ഓപ്പറേറ്റര്‍മാരുമായിരിക്കും.


”ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മുഖേന നേരത്തെ ഹജ്ജിന് പോയവര്‍ക്ക് വീണ്ടും അപേക്ഷിക്കാനാകില്ല. സ്ത്രീകള്‍ക്കും, 70 വയസ്സിന് മുകളിലുള്ളവര്‍ക്കും സഹായിയായി പോകാന്‍ ഉദ്ദേശിക്കുന്നവര്‍ മുന്‍പ് ഹജ്ജിന് പോയിട്ടുള്ളവരാണെങ്കില്‍ അവര്‍ക്ക് അധിക ചാര്‍ജുകള്‍ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്,’ പുതുക്കിയ ഹജ്ജ് നയത്തില്‍ പറയുന്നു.ഇത്തരം സേവനം ഉപയോഗിക്കുന്ന സ്ത്രീകളും, എഴുപതിന് വയസ്സിന് മുകളിലുള്ള തീര്‍ത്ഥാടകരും തങ്ങളുടെ കുടുംബത്തില്‍ ഹജ്ജിന് പോകാത്തവര്‍ ആരും തന്നെയില്ലെന്ന സത്യാവാങ്മൂലം നല്‍കേണ്ടി വരുമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കുന്നു.


സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ഹജ്ജ് കമ്മിറ്റികളില്‍ നിന്ന് അപേക്ഷ ഫോമുകള്‍ സൗജന്യമായി ലഭിക്കുന്നതാണ്. അല്ലെങ്കില്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോറം സൗജന്യമായി തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതാദ്യമായാണ് ഹജ്ജ് അപേക്ഷകള്‍ സൗജന്യമായി നല്‍കുന്നത്.


നേരത്തെ അപേക്ഷാ ഫോമുകള്‍ക്ക് 300 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നിലവിലെ നിയമമനുസരിച്ച് അപേക്ഷ ഫോമുകള്‍ സൗജന്യമായി തന്നെ ലഭിക്കുന്നതാണ്. യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമാണ് ബാക്കി പ്രോസസിംഗ് ചെലവുകള്‍ക്കുള്ള ഫീസ് അടക്കേണ്ടത്.

പുതിയ ഹജ്ജ് പോളിസി പ്രകാരം യാത്രയ്ക്ക് കൂടെ പോകാൻ പുരുഷന്‍മാര്‍ ആരുമില്ലാത്ത 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് നാലോ അതിലധികമോ ഉള്ള ഗ്രൂപ്പുകളായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതാണ്.


അതേസമയം ഒറ്റയ്ക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും ഹജ്ജിന് അപേക്ഷിക്കാവുന്നതാണ്. അങ്ങനെ അപേക്ഷിക്കുന്ന സ്ത്രീകള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ബാധ്യസ്ഥമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കുന്നതാണ്. സ്ത്രീകള്‍, എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ എണ്ണം അനുസരിച്ചാണ് ഓരോ സംസ്ഥാനത്തിന്റെയും ഹജ്ജ് ക്വോട്ട തീരുമാനിക്കുന്നത്.അതേസമയം തീര്‍ത്ഥാടകരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് വാക്‌സിനേഷന്‍ എടുത്ത വിവരങ്ങളും ഉണ്ടായിരിക്കണമെന്ന് പുതിയ ഹജ്ജ് നയത്തിൽപറയുന്നു.