കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു
കണ്ണൂർ : കണ്ണൂരിൽ പട്ടാപ്പകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.കാറിന് തീപിടിച്ച് അൽപ്പസമയത്തിനുളളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയർ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല