26 April 2024 Friday

മരിച്ചവരുടെയും പരിക്കേറ്റവരുടെയും അന്തസും സ്വകാര്യതയും മാനിക്കണം; ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്രത്തിന്റെ മാർ​ഗനിർദേശം

ckmnews

സ്വകാര്യ ടെലിവിഷൻ സാറ്റലൈറ്റ് ചാനലുകൾക്കുള്ള പുതിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ കാര്യ മന്ത്രാലയം. 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്സ് ചട്ടങ്ങൾ പ്രകാരമാണ് മാർ​ഗനിർദേശം പുറപ്പെടുവിച്ചത്.


കഴിഞ്ഞ കുറച്ച് മാസങ്ങളായി, മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള നിരവധി ടെലിവിഷൻ ചാനലുകൾ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വാർത്തകളും അപകടങ്ങളും മരണങ്ങളും അക്രമങ്ങളും അപക്വമായ രീതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ‌ഒരു സാധാരണ കാഴ്ചക്കാരന്റെ കണ്ണും കാതുമാണ് ടെലിവിഷൻ എന്നും അവ കുടുംബാം​ഗങ്ങളെല്ലാം ഒന്നിച്ചു കാണുന്ന ഒരു മാധ്യമം ആണെന്നും അതിനാൽ മാധ്യമങ്ങളിലെ ഉള്ളടക്കം കൈകാര്യം ചെയ്യുമ്പോൾ ഉത്തരവാദിത്തവും അച്ചടക്കവും പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

എന്നാൽ ഇത്തരം നിയമങ്ങളും ഉത്തരവാദിത്തങ്ങളുമൊന്നും ചില ടെലിവിഷൻ ചാനലുകൾ പാലിക്കുന്നില്ലെന്നും മരിച്ചവരുടെ മൃതദേഹങ്ങളുടെയും പരിക്കേറ്റവരുടെയും ക്ലോസപ്പ് ഷോട്ടിലുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ പലരും കാണിച്ചിട്ടുണ്ടെന്നും പരിക്കേറ്റ് രക്തം ചിന്തിയ നിലയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ചാനലുകൾ ബ്രോഡ്കാസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരു അധ്യാപകനാൽ നിഷ്കരുണം മർദിക്കപ്പെന്ന ഒരു കുട്ടിയുടെ വീഡിയോ മാധ്യമങ്ങൾ തുടർച്ചയായി കാണിച്ചെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.


ഇത്തരം ദൃശ്യങ്ങൾ ബ്ലർ ചെയ്തോ ലോങ്ങ് ഷോട്ടുകളിൽ നിന്നോ ആണ് കാണിക്കേണ്ടതെന്നും ഇവ റിപ്പോർട്ട് ചെയ്യുന്ന രീതി അരോചകവും ഹൃദയഭേദകവും വേദനാജനകവും അപമാനകരവുമായ രീതിയിൽ ആണെന്നും അതുവഴി പലരുടെയും അന്തസും മാന്യതയും സ്വകാര്യതയും വ്രണപ്പെടുന്നു എന്നും മന്ത്രാലയം പുറത്തിറക്കിയ മാർ​ഗനിർദേശങ്ങളിൽ പറയുന്നു. അത്തരം റിപ്പോർട്ടിംഗുുകൾ പലരെയും പ്രതികൂലമായി ബാധിക്കുന്നു. അവ കുട്ടികളിൽ വലിയ മാനസിക ആഘാതം ഉണ്ടാക്കിയേക്കാം എന്നും ഇവയിൽ പലതിലും സ്വകാര്യതയുടെ ലംഘനമാണ് നടക്കുന്നത് എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത്തരം ദൃശ്യങ്ങളിൽ പലതും ചാനലുകൾ സോഷ്യൽ മീഡിയയിൽ നിന്ന് എടുക്കുന്നതാണെന്നും അവ ബ്ലർ ചെയ്യാനോ ആവശ്യമായ രീതിയിൽ എഡിറ്റിങ്ങ് നടത്താനോ യാതൊരു വിധ ശ്രമങ്ങളും നടത്തിയിട്ടില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.


‌ഇത്തരം സംഭവങ്ങൾക്ക് ചില ഉദാഹരണങ്ങളും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ കാര്യ മന്ത്രാലയം പുറത്തിറക്കിയ മാർ​ഗനിർദേശങ്ങളിൽ പറയുന്നുണ്ട്. കഴിഞ്ഞ ഡിസബർ 12 ന് അപകടത്തിൽ മരിച്ച ഒരു ക്രിക്കറ്റ് താരത്തിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ ബ്ലർ ചെയ്യാതെ സംപ്രേഷണം ചെയ്തതാണ് അതിലൊന്ന്. കഴിഞ്ഞ ജൂൺ മാസം മരിച്ച ഒരു പ‍ഞ്ചാബി ​ഗായകന്റെ മൃതദേഹത്തിന്റെ ദ‍ൃശ്യങ്ങളും സമാനമായ രീതിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് മാസം ഒരാൾ ഒരു മൃതദേഹം വലിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങളും ഇത്തരത്തിൽ ചാനലുകൾ കാണിച്ചെന്നും രക്തം പുരണ്ട ഇരയുടെ മുഖത്തിന്റെ ക്ലോസ് അപ്പ് ഷോട്ടുകളും അതിൽ ഉണ്ടായിരുന്നു എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.