26 April 2024 Friday

തികച്ചും തെറ്റ്, അംഗീകരിക്കാനാകില്ല; രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്

ckmnews

ദില്ലി:രാജീവ് ഗാന്ധി വധക്കേസില്‍ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാനുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ്. തികച്ചും തെറ്റാണെന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വിധിയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രറി ജയറാം രമേശ് പറഞ്ഞു.


പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി വിമര്‍ശിക്കുന്നു. കോടതി ഉത്തരവ് അംഗീകരിക്കാനാകില്ല. സുപ്രിംകോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നും ജയറാം രമേശ് പ്രതികരിച്ചു.


നളിനി ശ്രീഹരന്‍, രവിചന്ദ്രന്‍, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് സുപ്രിംകോടതി ഉത്തരവോടെ ജയില്‍മോചിതരാകുക.

31 വര്‍ഷത്തെ ജയില്‍വാസം പ്രതികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് സുപ്രിംകോടതി ഉത്തരവ്. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതികളുടെ മോചനത്തിനായി തമിഴ്നാട് സര്‍ക്കാര്‍ 2018ല്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് പരിഗണിച്ചിരുന്നില്ല. കേസില്‍ പ്രതിയായിരുന്ന പേരറിവാളനെ കഴിഞ്ഞ മെയ് മാസം മോചിപ്പിച്ചിരുന്നു.


1992 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ഏഴ് പ്രതികളാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. 2000ല്‍ രാജീവ് ഗാന്ധിയുടെ ഭാര്യയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2008ല്‍ വെല്ലൂര്‍ ജയിലില്‍ വച്ച് പ്രിയങ്ക ഗാന്ധിയും നളിനിയെ കണ്ടിരുന്നു. 2014ല്‍ ആറ് പ്രതികളുടെ ശിക്ഷയും ഇളവ് ചെയ്തു. അതേ വര്‍ഷം തന്നെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രതികളെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.