26 April 2024 Friday

സിംംബാബ്‌വെക്കെതിരെ കൂറ്റന്‍ ജയം, സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ; പാക്- കിവീസ് ഒന്നാം സെമി

ckmnews

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്കതെതിരെ ഇന്ത്യക്ക് 71 റണ്‍സിന്റെ കൂറ്റന്‍. മെല്‍ബണില്‍ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍, രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. 35 റണ്‍സ് നേടിയ റ്യാന്‍ ബേളാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് കെ എല്‍ രാഹുല്‍ (51), സൂര്യകുമാര്‍ യാദവ് (61) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സീന്‍ വില്യംസ് സിംബാബ്‌വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പില്‍ ഒന്നാമതാണ് ഇന്ത്യ. സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും.


സിംബാബ്‌വെ ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ മധെവേറെയെ നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍ക്കുകയായിരുന്നു മധെവേറെ. തൊട്ടടുത്ത ഓവറില്‍ മൂന്നാമനായി ഇറങ്ങിയ ചകാബ്വയും മടങ്ങി. ആറ് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. വിംല്യസിനെ, ഷമി തേര്‍ഡ്മാനില്‍ ഭുവനേശ്വറിന്റെ കൈകളിലെത്തിച്ചു. ഇര്‍വിനെ റിട്ടേണ്‍ ക്യാച്ചില്‍ ഹാര്‍ദിക് പുറത്താക്കി. പിന്നീട് സിക്കന്ദര്‍ റാസ (34), ബേള്‍ എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. റാസയുയെ ഹാര്‍ദിക് പാണ്ഡ്യയും ബേളിനെ അശ്വിനും പുറത്താക്കിയതോടെ സിംബാബ്‌വെ തകര്‍ന്നടിഞ്ഞു.