26 April 2024 Friday

റോസ്‌ലിയെ കൊന്നത് ലൈല, പത്മയെ ഷാഫി; സ്വകാര്യഭാഗത്ത് കത്തി കയറ്റി, കഴുത്തറുത്തു

ckmnews

റോസ്‌ലിയെ കൊന്നത് ലൈല, പത്മയെ ഷാഫി; സ്വകാര്യഭാഗത്ത് കത്തി കയറ്റി, കഴുത്തറുത്തു


കൊച്ചി∙ ഇലന്തൂരിൽ കൊലപാതകങ്ങൾ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയാണെന്ന് റിമാൻഡ് റിപ്പോർട്ട്. പത്മയെ ഷാഫിയും റോസ്‌ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്. പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പത്മയെ കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കവറുകൊണ്ട് കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു. സ്വകാര്യഭാഗത്ത് കത്തി കയറ്റുകയും തുടർന്ന് കഴുത്തറുക്കുകയുമായിരുന്നു. കൈകാലുകൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിനുറുക്കി. 56 കഷണങ്ങളാക്കി ബക്കറ്റുകളിലെടുത്ത് വീടിന്റെ പിന്നിൽ കുഴിച്ചിട്ടു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിച്ചെന്നും പൊലീസ് പറയുന്നു.


മൂന്നുപ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. വിഷാദരോഗിയെന്നും ഉയർന്ന രക്തസമ്മർദമുണ്ടെന്നും ലൈല കോടതിയിൽ പറഞ്ഞു. ഷാഫിയെയും ഭഗവൽസിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. ഇവരുടെ കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് നൽകും.


തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്. ഷാളിൽ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്. ഇന്നു പുലർച്ചയോടെ കൊച്ചിയിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി കടവന്ത്ര സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണു സ്റ്റേഷനിൽ എത്തിച്ചത്. ഉടൻ തന്നെ കോടതിയിലേക്കു കൊണ്ടു പോകുകയും ചെയ്തു.