26 April 2024 Friday

സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്

ckmnews

സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്. നായകടിയേറ്റ് ചികിത്സതേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി.കഴിഞ്ഞ ഏഴുമാസത്തിനിടെ ഓരോ ജില്ലയിലും നായകടിയ്ക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട്സ്പോട്ടായി നൽകിയത്. 4841 കേസ് റിപ്പോർട്ട് ചെയ്ത തൃശൂർ മെഡിക്കൽ കോളജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട് സ്‌പോട്ട് പട്ടികയിലുണ്ട്.ആരോഗ്യവകുപ്പ് നൽകിയ പട്ടികഅനുസരിച്ച് 507 ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും കൂടുതലുള്ളത് പത്തനംത്തിട്ടയിലാണ് 64 എണ്ണം. തൃശൂർ 58, എറണാകുളം 53, ആലപ്പുഴ 39 ഉം ഹോട്ട് സ്പോട്ടുകൾ ഉണ്ട്. വയനാട്, പാലക്കാട് ജില്ലകളിൽ 32 വീതവും ഇടുക്കി തുരുവനന്തപുരം ജില്ലകളിൽ 31 വീതവും ഹോട്ട് സ്പോട്ടുകളാണ്.

കോഴിക്കോട് ജില്ലയിൽ 30 ഉം മലപ്പുറം, കൊല്ലം, കാസർകോട് ജില്ലകളിൽ 29വീതം ഹോട്ട് സ്പോട്ടുകളും കണ്ടെത്തി. 25 വീതം ഹോട്ട് സ്പോട്ടുകളുള്ള കോട്ടയം കണ്ണൂർ ജില്ലകളാണ് പിന്നിൽ. ആരോഗ്യവകുപ്പ് നൽകിയ പട്ടികയ്ക്ക് പുറമേ മൃഗങ്ങൾക്ക് നായകടിയേറ്റതിന്റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പ് ഇന്ന് ഹോട്ട്സ്‌പോട്ട് ലിസ്റ്റ് നൽകും. ഇവ രണ്ടും ക്രോഡീകരിച്ച ശേഷം തദ്ദേശവകുപ്പ് ഹോട്ട് സ്‌പോട്ടുകളുടെ അന്തിമലിസ്റ്റ് പ്രഖ്യാപിക്കും. ഇത് കൂടാതെ തദ്ദേശസ്ഥാപനങ്ങൾ നായകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ട്സ്പോട്ട് കണ്ടെത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.