പേവിഷ വാക്സിൻ: സംസ്ഥാനത്ത് ആവശ്യം മൂന്നിരട്ടി കൂടി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേവിഷ ബാധക്കെതിരായ വാക്സിന് കടുത്ത ക്ഷാമം. പ്രതിവർഷം 65,000ത്തോളം വയൽ വാക്സിൻ ചെലവായിരുന്ന സ്ഥാനത്ത് ആവശ്യകത മൂന്നിരട്ടിയോളം വർധിച്ച് 1.75 ലക്ഷമായി. ക്ഷാമത്തെ തുടർന്ന് കഴിഞ്ഞമാസം തമിഴ്നാട്ടിൽ നിന്നെത്തിച്ച 5000 വയൽ വാക്സിൻ ഒരാഴ്ചകൊണ്ടാണ് തീർന്നത്. ഒരുവർഷം രണ്ട് ലക്ഷത്തിലധികം വാക്സിൻ കേരളത്തിൽ ചെലവാകുന്നു.ക്ഷാമം കണക്കിലെടുത്ത് കേന്ദ്ര മരുന്ന് പരിശോധന ലബോറട്ടറിയുടെ (സി.ഡി.എൽ) അന്തിമ റിപ്പോർട്ടില്ലാതെ കേരളത്തിലെത്തിച്ച ഇക്വിൻ ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിൻ വാക്സിന്റെ ആദ്യപകുതി വിതരണം തുടങ്ങി. 25,000 വയൽ വാക്സിനാണ് ഇപ്പോൾ എത്തിയത്. 50,500 വയലിനാണ് ഓർഡർ നൽകിയത്. ഫലപ്രാപ്തി പൂർണമായും പരിശോധിച്ച് ബോധ്യപ്പെടാത്ത വാക്സിൻ വിതരണം ദോഷഫലങ്ങൾ സൃഷ്ടിച്ചേക്കുമെന്ന സംശയങ്ങൾക്കിടയിലും ടെൻഡർ വ്യവസ്ഥകളിൽപോലും ഇളവ് നൽകിയാണ് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) വാക്സിൻ എത്തിച്ചത്.പൂർണമായും ഗുണമേന്മയുള്ള വാക്സിനാണ് വാങ്ങുന്നത്. സി.ഡി.എൽ പരിശോധന കൂടി പൂർത്തിയാകണമെങ്കിൽ 90 ദിവസംകൂടി കാത്തിരിക്കണം. സ്വകാര്യമേഖലകളിലടക്കം സി.ഡി.എൽ റിപ്പോർട്ടിനായി കാത്തിരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.ഹൈദരാബാദ് കമ്പനിയിൽനിന്നാണ് വാക്സിൻ വാങ്ങിയത്. രണ്ട് ലക്ഷത്തോളം വാക്സിനായി ചെലവാക്കുന്നത് കോടികളാണ്. പേവിഷ ബാധക്കെതിരെ വാക്സിനെടുത്തിട്ടും രോഗബാധയും മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗുണനിലവാരം സംബന്ധിച്ച് വിവാദമുയർന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് പേരാണ് പേ പിടിച്ച് മരിച്ചത്. ഈ വിവാദം അടങ്ങുംമുമ്പാണ് കെ.എം.എസ്.സി.എൽ വാക്സിൻ എത്തിച്ചത്. വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമില്ലെന്നാണ് ആരോഗ്യവകുപ്പും വിശദീകരിക്കുന്നത്.