ജഗ്ദീപ് ധൻകര്‍ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ദില്ലി: വെങ്കയ്യ നായിഡുവിൻ്റെ പിൻഗാമിയായ ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആണ് ധൻകറിന് സത്യവാചകം ചൊല്ലി കൊടുത്തത്. രണ്ട് മിനിറ്റിൽ പൂര്‍ത്തിയായ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി,മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി,സ്മൃതി ഇറാനി ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള എന്നിവര്‍ പങ്കെടുത്തു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 725 ല്‍ 528 വോട്ട് നേടിയാണ് ജഗ്ദീപ് ധൻകര്‍ ജയിച്ചത്. അഭിഭാഷകൻ ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധൻകർക്ക് രാജ്യസഭയിൽ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.