26 April 2024 Friday

കോടതിയലക്ഷ്യ കേസ്; വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും

ckmnews

ദില്ലി: കോടതിയലക്ഷ്യ കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്ക് നാല് മാസം തടവും 2000 രൂപ പിഴയും ശിക്ഷ. സുപ്രീംകോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഉത്തരവ് ലംഘിച്ച് 2017 ൽ മകൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി. ഈ തുക 4 ആഴ്ചകൾക്കകം പലിശയടക്കം ചേർത്ത് തിരിച്ചടയ്ക്കാൻ കോടതി നിർദേശം നല്‍കി. ഇല്ലെങ്കിൽ കണ്ടുകെട്ടൽ നടപടികളിലേക്ക് അധികൃതർക്ക് കടക്കാം എന്നും കോടതി ഉത്തരവിട്ടു. മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസില്‍ വിചാരണ പൂർത്തിയാക്കിയത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.


ഇന്ത്യയിലെ മദ്യ വ്യാപാര രംഗത്തെ പ്രധാനികളിലൊരാളായിരുന്നു വിജയ് മല്യ. കഴിഞ്ഞ വര്‍ഷം വിജയ് മല്യയെ യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണിത്. വിജയ് മല്യയുടെ ഫ്രാന്‍സിലെ കോടികൾ വിലമതിക്കുന്ന ആസ്‍തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതർ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.