National
അസം പ്രളയത്തില്‍ മരണം 126: 22 ലക്ഷത്തിലധികം ആളുകൾ ദുരിതബാധിതര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാല് കുട്ടികളടക്കം അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ അസമില്‍ മരണം 126 ആയി ഉയര്‍ന്നു. ബാർപേട്ട, കച്ചാർ, ദരാംഗ്, കരിംഗഞ്ച്, മോറിഗാവ് ജില്ലകളിൽ ഓരോ മരണം രേഖപ്പെടുത്തി. 22 ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും ദുരിതബാധിതരായി തുടരുന്നുവെന്നാണ് അസമില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ട്. 17-ലധികം പേർ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച ജില്ല ബാർപേട്ടയാണ്. ഏഴ് ലക്ഷത്തോളം ആളുകൾ ഇവിടെ ദുരിതത്തിലാണ്. നാഗോണില്‍ 5.13 ലക്ഷം ആളുകൾ, കാച്ചാറില്‍ 2.77 ലക്ഷത്തിലധികം ആളുകളും ദുരിതം അനുഭവിക്കുന്നു.