Thiruvananthapuram
സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിച്ചേക്കില്ല
സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിച്ചേക്കില്ല. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. എന്നാൽ അറസ്റ്റും റിമാൻഡും പോലുള്ള കടുത്ത നടപടികളുണ്ടാവില്ല. വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വിവിധ ജില്ലകളിലായി 280ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതലുള്ളത് കോട്ടയത്താണ്. ജില്ലയിൽ 38 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂരിൽ 17ഉം കോഴിക്കോട് 14ഉം കൊല്ലത്ത് 10ഉം തിരുവനന്തപുരത്ത് 12ഉം കേസുകളുണ്ട്. കണ്ടാലറിയാവുന്നവർ എന്ന പേരിൽ എഴുന്നൂറിലേറെ പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. ഇതിൽ നാട്ടുകാരും സ്ത്രീകളും രാഷ്ട്രീയക്കാരും സമരസമിതിക്കാരുമെല്ലാം ഉൾപ്പെടും.