26 April 2024 Friday

കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമേറുന്നു:കേരളത്തിൽ മഴ കനക്കുമെന്ന്‌ പഠനം

ckmnews

കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമേറുന്നു:കേരളത്തിൽ മഴ കനക്കുമെന്ന്‌ പഠനം


മൺസൂൺ കാലയളവിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്‌ ലഭിക്കുന്ന മഴയുടെ സ്വഭാവത്തിൽ വ്യതിയാനം വന്നതായി പഠനം. ഉയർന്ന സംവഹനശേഷിയുള്ള കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം ക്രമാനുഗതമായി കൂടുന്നതാണ്‌ കാരണം. ഇത്‌ കേരളം ഉൾപ്പെടെയുള്ള മേഖലയിൽ മഴ കനക്കാൻ  ഇടയാക്കും. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. എസ് അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പഠനമാണ് കേരളത്തിൽ കനത്ത മഴ പ്രവചിക്കുന്നത്. പഠനം നേച്ചർ മാഗസിന്റെ പോർട്ട്‌ഫോളിയോ ജേർണലിൽ പ്രസിദ്ധീകരിച്ചു. രണ്ടു പതിറ്റാണ്ടുകളിലെ മഴയുടെ ഘടനയെക്കുറിച്ചായിരുന്നു പഠനം. മേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരുന്നു. ഇതോടെ മേഘപാളികളിൽ രൂപപ്പെടുന്ന ഐസിന്റെ സാന്നിധ്യത്തിൽ മഴരൂപീകരണ പ്രക്രിയ ത്വരിതപ്പെടുകയും മഴവെള്ളത്തിന്റെ അളവ് വർധിക്കുകയും ചെയ്യുന്നതായി പഠനത്തിൽ വ്യക്തമായി. കൂമ്പാരമേഘങ്ങളുടെ മാറ്റം കൂടുതലും കാണുന്നത് കേരളത്തോടുചേർന്നുള്ള കടൽത്തീരത്താണ്‌.      2018 ആഗസ്‌തിൽ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം കൂമ്പാരമേഘങ്ങളും തുടർന്നുണ്ടായ ലഘു മേഘവിസ്‌ഫോടനവും ആണെന്നാണ് മുൻപഠനങ്ങൾ വിശദമാക്കുന്നത്‌. ഇത്തരത്തിൽ മേഘവിസ്‌ഫോടനങ്ങൾക്ക് കാരണമായിത്തീരുന്ന ഘടനയിലേക്കുള്ള മേഘങ്ങളുടെ മാറ്റമാണ് പശ്ചിമതീരത്തുണ്ടാകുന്നത്. മഴയുടെ തീവ്രത കൂടുന്നതും അന്തരീക്ഷ അസ്ഥിരത വർധിക്കുന്നതും ഇതിന്റെ സൂചകങ്ങളാണ്‌. പടിഞ്ഞാറൻ തീരത്തോടുചേർന്ന്‌ അറബിക്കടലിന്റെ ഉപരിതലത്തിൽ ആശങ്കാവഹമായി വർധിക്കുന്ന താപനില, തീരത്തോട് ചേർന്നുള്ള ദക്ഷിണേഷ്യൻ സമ്മർ–-മൺസൂൺ പ്രവാഹം, ഇതിനോട്‌ അനുബന്ധിച്ച തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗവർധന എന്നിവ മഴയുടെ ഘടനയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. ഈ പ്രവണത  കൂമ്പാരമേഘങ്ങൾ കൂടുതൽ ഉയരത്തിൽ വളരാനും  ലഘു മേഘവിസ്‌ഫോടനംപോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാകാനും കാരണമാകും. ഇത്തരം മാറ്റങ്ങൾ അപ്രവചനീയമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാമെന്നും  പഠനത്തിൽ വിശദീകരിക്കുന്നു