26 April 2024 Friday

ടാറ്റു ആര്‍ട്ടിസ്റ്റ് സുജേഷിനെതിരെ പീഡന പരാതിയുമായി വിദേശവനിതയും

ckmnews

കൊച്ചി: കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസ് പ്രതി സുജേഷിനെതിരെ  ഒരാള്‍ക്കൂടി പരാതി നല്‍കി. ഒരു വിദേശവനിതയാണ് സുജേഷിനെതിരെ കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 2019 ല്‍ ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് ടാറ്റു ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. കൊച്ചിയിലെ ഒരു കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പരാതിക്കാരി. ഒരു പുരുഷ സുഹൃത്തിനൊപ്പമാണ് ടാറ്റു ചെയ്യാനായി യുവതി സുജേഷിന്‍റെ സ്റ്റുഡിയോയിൽ എത്തിയത്. ടാറ്റ് ചെയ്യാൻ തുടങ്ങി കുറച്ച് കഴിഞ്ഞ് മുറിയിൽ സൌകര്യം കുറവാണെന്ന് പറഞ്ഞ് പുരുഷസുഹൃത്തിനെ സുജേഷ് മുറിയിൽ നിന്ന് പുറത്തിറക്കി. ഇതിന് പിന്നാലെ തനിക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദേശവനിത പരാതിയിൽ പറയുന്നത്. തുടർന്ന് സുഹൃത്തിന് മെസേജ് അയച്ചെങ്കിലും ഇതുകണ്ട് സുജേഷ് തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.

ഇതോടെ സുജേഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയുടന്‍ സുജേഷ് ഒളിവില്‍ പോയിരുന്നു. പിന്നാലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനായി അഭിഭാഷകനെ കാണാന്‍ വരുന്നതിനിടെ പൊലീസ് സുജേഷിനെ പിടികൂടുകയായിരുന്നു. സുജേഷിന്‍റെ ഉടമസ്ഥതയിലുള്ള ഇൻക്ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. കൊച്ചി നഗരത്തില്‍ ആലുന്‍ചുവടും ചേരാനല്ലുരിലുമായി രണ്ട് ടാറ്റു കേന്ദ്രങ്ങല്‍ ഇയാള്‍ക്കുണ്ട്. രണ്ടിടത്തും പീഡനങ്ങള്‍ നടന്നുവെന്നാണ് പരാതി. പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തായതിനാല്‍ മൊഴി നല്‍കാന്‍ പിന്നീട് വരാമെന്നാണ് രണ്ട് യുവതികള്‍ അറിയിച്ചിരിക്കുന്നത്. ഇന്‍ക്ഫെക്ടഡ് സ്ഥാപനത്തില്‍ നിന്ന് ഇന്നലെ റെയ്ഡില്‍ പിടിച്ചെടുത്ത സിസിടിവി ക്യാമറകളുടെ ഡിവിആര്‍ ശാസ്ത്രീയ പരിശോധനയ്ക്കായി  അയക്കും. ടാറ്റു ചെയ്യുന്ന സ്വകാര്യ മുറിയില്‍ സിസിടിവി ക്യാമറകള്‍ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലായതെന്ന് പൊലീസ് അറിയിച്ചു