09 May 2024 Thursday

ഉറക്കത്തിനിടെ ദുരന്തം;ഇരുനില വീടിന് തീപിടിച്ച് കുഞ്ഞുൾപ്പെടെ അഞ്ചുപേർ മരിച്ച നിലയിൽ

ckmnews

ഉറക്കത്തിനിടെ ദുരന്തം;ഇരുനില വീടിന് തീപിടിച്ച് കുഞ്ഞുൾപ്പെടെ അഞ്ചുപേർ മരിച്ച നിലയിൽ


വർക്കല: വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് പിഞ്ച്കുഞ്ഞുൾപ്പെടെ അഞ്ചുപേർ വെന്തുമരിച്ചു. വർക്കല ദളവാപുരത്താണ് സംഭവം. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഖിൽ(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്. ഗുരുതരമായ പരുക്കേറ്റ മൂത്ത മകൻ നിഖിലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം.


ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇരുനില വീടിന് തീപിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും വീടിനുള്ളിലേക്ക് തീ പടർന്നിരുന്നു. പോർച്ചിലുണ്ടായിരുന്ന ബൈക്കുകൾ കത്തി നശിച്ചു.



തീ ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് എത്തിയ ഫയർ ഫോഴ്സും പൊലീസും ചേർന്ന് തീയണച്ചത്. ഫയർ ഫോഴ്‌സ് എത്തുമ്പോഴേക്കും വീടിനുള്ളിൽ മുഴുവൻ തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്‌.


തീ പടരുന്നതിനിടെ പൊള്ളലേറ്റ നിലയിൽ നിഖിൽ പുറത്തേക്ക് വന്നതായി നാട്ടുകാർ ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നീട് കുഞ്ഞിനെ എടുക്കാൻ തിരികെ കയറിയതാണ് എന്നാണ് വിവരം. വീടിന്റെ ​ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരുന്നതും മുറ്റത്ത് വളർത്തുനായ ഉണ്ടായിരുന്നതും നാട്ടുകാരുടെ രക്ഷാ പ്രവർത്തനം വൈകാനിടയാക്കി.


ഫയർഫോഴ്സും പൊലീസും ചേർന്ന് ആറ് മണിയോടെയാണ് വീട്ടിലുണ്ടായിരുന്നവരെ പുറത്തേടുത്തത് എന്നാണ് വിവരം. അപ്പോഴേക്കും അഞ്ചുപേരുടേയും മരണം സംഭവിച്ചിരുന്നു. 

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തീപിടിത്തത്തിന്റെ കാരണം അറിയാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് സ്ഥലത്തെത്തിയ റൂറൽ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു.