09 May 2024 Thursday

വിവാഹ ചിത്രങ്ങൾ പരസ്യമാക്കിയത് പ്രകോപിപ്പിച്ചു, കൊന്നു, കൊലപാതക കാരണം വെളിപ്പെടുത്തി പ്രതി

ckmnews

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ആരോപണങ്ങളുമായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബം. കൊല്ലപ്പെട്ട ഗായത്രിയുടെ കുടുംബം ആണ് കൊല നടത്തിയ പ്രവീണിനെതിരെ കടുത്ത ആരോപണങ്ങളുമായി രം​ഗത്തെത്തിയത്. 


പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് ഗായത്രിയുടെ അമ്മ സുജാത പറയുന്നു. കൊലപാതകം നടന്ന ദിവസം ഗായത്രിയെ വിളിച്ചപ്പോൾ ഫോണെടുത്തത്ത് പ്രവീൺ ആണ്. ഗായത്രിക്ക് ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ മോശമായി സംസാരിച്ചു. മകളെ കാണാനില്ലെന്ന് കാട്ടി കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. 


മകളെ ശല്യം ചെയ്യരുതെന്ന്  പ്രവീണിനോട് പല തവണ പറഞ്ഞെങ്കിലും കേട്ടില്ല. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് പറഞ്ഞ് പ്രവീണ്‍ തെറ്റിദ്ധരിപ്പിച്ചെന്നും ​ഗായത്രിയുടെ അമ്മ പറഞ്ഞു. 


തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പ്രവീണിന്റെ മൊഴി ഇന്നലെ പുറത്ത് വന്നിരുന്നു. നഗരത്തിലെ പള്ളിയിൽ വച്ച് താലി കെട്ടിയതടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതാണു കൊലപാതകത്തിലേക്കെത്താനുണ്ടായ പ്രകോപനമെന്ന് പ്രവീൺ പറഞ്ഞു. ഗായത്രിയെ കൊലപ്പെടുത്താൻ പ്രവീൺ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഒരുമിച്ച് മരിക്കാമെന്ന് ഗായത്രിയെ പ്രവീൺ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ ഗായത്രിയെ കഴുത്തിൽ കുരുക്കിട്ട ശേഷം മുറുക്കി കൊലപ്പെടുത്തുകയായിരുന്നു


കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിലവിൽ വിവാഹിതനായ പ്രവീൺ ​ഗായത്രിയുമായുള്ള ബന്ധം രഹസ്യമായി തുടരാനാണ് ആ​ഗ്രഹിച്ചത്. നിലവിലുള്ള വിവാഹബന്ധം അവസാനിപ്പിച്ച ശേഷം ഗായത്രിയെ വിവാഹം കഴിക്കാമെന്നു പ്രവീൺ ഉറപ്പ് നൽകിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല.


ഇതോടെ അസ്വസ്ഥയായ ​ഗായത്രിയുടെ സമാധാനത്തിനായി 2021 ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തെ ഒരു പളളിയിൽ വച്ച് താലികെട്ടിയത്. ഈ ചിത്രങ്ങൾ ഇരുവരും രഹസ്യമായി സൂക്ഷിച്ചു. പ്രവീണിന്റെ രഹസ്യബന്ധമറിഞ്ഞ ഭാര്യ പരാതിപ്പെട്ടതോടെ ജ്വല്ലറി ജീവനക്കാരനായ ഇയാളെ സ്ഥാപനം തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റി. തമിഴ്നാട്ടിലേക്ക് പോകുന്ന പ്രവീണിനൊപ്പം താനുമുണ്ടെന്ന് ​ഗായത്രി നിർബന്ധം പിടിച്ചു.


എന്നാൽ നിഷേധിച്ചിട്ടും വാശി പിടിച്ച ​ഗായത്രിയെ പറഞ്ഞ് മനസ്സിലാക്കാൻ വേണ്ടിയാണ് തമ്പാനൂരിൽ മുറിയെടുത്തതെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പക്ഷേ ഇവിടെയെത്തിയ ​ഗായത്രി പ്രവീണുമായി വഴക്കുണ്ടാക്കുകയും ഇയാൾ തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കി അപ്പോൾ തന്നെ രഹസ്യമാക്കി വച്ചിരുന്ന വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായി ​ഗായത്രിയെ കൊല്ലുകായിരുന്നുവെന്നാണ് പ്രവീൺ പൊലീസിനോട് പറഞ്ഞത്. 


ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ഉടൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച്  കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. 


നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. ഇതോടെ എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും കണ്ടത്. തമിഴ് നാട്ടിലേക്ക് തന്നെയും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത്. 


ലോഡ്ജിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുന്നേയാണ് പട്ടാപ്പകൽ  തലസ്ഥാന നഗരത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി കഴിഞ്ഞ ദിവസം അരങ്ങേറിയത്. കാട്ടാക്കട സ്വദേശിയാണ് ഗായത്രി. കൊല്ലം സ്വദേശിയാണ് പ്രവീണ്‍. 


ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലിൽ മുറിയെടുത്തത്. രാവിലെ പത്ത് മണിയോടെ പ്രവീണെത്തിയാണ്   മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പറയുന്നത്. വൈകിട്ട് പ്രവീൺ മുറിയിൽനിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മുറി കുത്തിത്തുറന്നത്. 


107 ആം നമ്പർ മുറിൽ ഒരു സ്ത്രീ  മരിച്ചുവെന്നായിരുന്നു ഹോട്ടൽ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോൾ. ജീവനക്കാർ തിരക്കിയെത്തിയപ്പോൾ മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് വായിൽ നിന്ന് നുരയും പതയും വന്ന നിലയിൽ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്