09 May 2024 Thursday

നടുവൊടിച്ച് വിലക്കയറ്റം; പലചരക്ക് സാധനങ്ങള്‍ക്ക് തീവില; വലഞ്ഞ് ജനം

ckmnews

അടുക്കള ബജറ്റ് തകര്‍ത്ത് പലചരക്ക് സാധനങ്ങള്‍ക്ക് തീവില. അവശ്യസാധനങ്ങള്‍ക്ക് 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഒരാഴ്ചയ്ക്കുളളില്‍ ഉയര്‍ന്നിരിക്കുന്നത്. പൂഴ്ത്തി വയ്പും വിലക്കയററത്തിന് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. 

 നമ്മുടെ വീട്ടിലെ അടുക്കളകളിലേയ്ക്ക് നമ്മളറിയാതെ ദാരിദ്ര്യം പതിയെ പടികടന്നു വരുന്നുണ്ട്. അരി , പാചക എണ്ണകള്‍ , മസാല ഉല്പന്നങ്ങള്‍ , പലവവ്യഞ്ജനങ്ങള്‍ എല്ലാത്തിനും വില കുതിച്ചുയരുന്നു.  അരി കിലോയ്ക്ക്  2 മുതല്‍ 5 വരെ രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്‍മുളകിന് 240 ആയി വര്‍ധിച്ചു. പാചക എണ്ണകളുടെ വില 110 ല്‍ നിന്ന് 180 ലേയ്ക്കാണ് കയറിയിരിക്കുന്നത്. 90 രൂപയുണ്ടായിരുന്ന മല്ലിവില 140 ലേയ്ക്ക് വര്‍ധിച്ചു. എന്തിനും ഏതിനും ഉപയോഗിക്കുന്ന ജീരകത്തിന് 30 രൂപയും വെളുത്തുളളിക്ക് 40 രൂപയും ചെറിയ ഉളളിക്ക് 10 രൂപയും കൂടി.യുക്രെയിന്‍ യുദ്ധവും ഇന്ധനവില ഉയര്‍ന്നതുമാണ് കുടുംബബജററിന്റെ തകര്‍ച്ചയിലേയ്ക്ക് നയിച്ചത്. വിലക്കയറ്റം വീട്ടകകങ്ങളെ മാത്രമല്ല ചെറുകിട ഹോട്ടലുകളേയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോവിഡ് ദുരിതത്തില്‍  നിന്ന് കഷ്ടിച്ച് കര കയറുന്ന സാധാരണക്കാരുടെ നടുവൊടിക്കും ഈ വിലക്കയറ്റം. വിപണി ഇടപെടലിലൂടെ വിലക്കയററം നിയന്ത്രിക്കുകയും കര്‍ശന പരിശോധനയിലൂടെ പൂഴ്ത്തിവയ്പ് അവസാനിപ്പിക്കുകയും ചെയ്യേണ്ട ഭക്ഷ്യവകുപ്പ് ഇതൊന്നും കണ്ട മട്ടില്ല.