26 April 2024 Friday

പതിനാലുവയസ്സുകാരന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല; കണ്ണൂര്‍ നഗരം അടച്ചിടാന്‍ ഉത്തരവ്

ckmnews

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ മുഴുവന്‍ കടകമ്പോളങ്ങളും അടച്ചിടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. സമ്പര്‍ക്കം മൂലം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉള്‍പ്പെട്ടുന്ന ടൗണ്‍, പയ്യമ്പലം ഭാഗങ്ങള്‍ അടച്ചിടാന്‍ ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന 14 വയസ്സുകാരന് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ഥിക്ക് രോഗം ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.

ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ഇതിനു പുറമെ, പയ്യന്നൂര്‍ നഗരസഭയിലെ 30-ാം വാര്‍ഡിന്റെ ഒരു ഭാഗം പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.

ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 27കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 58കാരന്‍, ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നെത്തിയ വാരം സ്വദേശി 48കാരന്‍ എന്നിവരാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച മൂന്നു പേര്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് കണ്ണൂര്‍ സ്വദേശിയായ 14കാരനാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 320 ആയി. ഇവരില്‍ 200 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മയ്യില്‍ സ്വദേശി 45കാരന്‍ ഇന്നാണ് ഡിസ്ചാര്‍ജായത്.

ജില്ലയില്‍ നിലവില്‍ 14415 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 71 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും വീടുകളില്‍ 14220 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ 11140 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10751 എണ്ണത്തിന്റെ ഫലം വന്നു. 389 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.