26 April 2024 Friday

'ബൂസ്റ്റര്‍ ഡോസ്' നല്‍കുക രണ്ടാം ഡോസെടുത്ത് ഒമ്പത് മുതല്‍ 12 മാസത്തിന് ശേഷം

ckmnews

ന്യൂഡല്‍ഹി: കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതകര്‍ക്കും ബൂസ്റ്റര്‍ ഡോസ് (മുന്‍കരുതല്‍ ഡോസ്) ജനുവരി 10 മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതല്‍ 12 മാസത്തെ ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


രാജ്യത്ത് ലഭ്യമാക്കി കൊണ്ടിരിക്കുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകളുടെ ഇടവേളകള്‍ പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായിട്ടുള്ള ഭൂരിപക്ഷം പേരും രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ഇതിനോടകം ഒമ്പത് മാസം പിന്നിട്ടിട്ടുണ്ട്.


ജനുവരി മൂന്ന് മുതല്‍ 18 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. നിലവില്‍ രാജ്യത്ത് മുതിര്‍ന്ന ജനസംഖ്യയുടെ 61 ശതമാനത്തോളം പേരാണ് രണ്ടും ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുള്ളത്. 90 ശതമാനത്തോളം പേര്‍ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.


എന്താണ് ബൂസ്റ്റര്‍ ഡോസ്


കോവിഡിനെതിരെയുള്ള വാക്‌സിന്‍ സാധാരണ നിലക്ക് രണ്ടു ഡോസുകള്‍ അടങ്ങിയതാണ്. എന്നാല്‍ പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവത്തോടെ, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് ബൂസ്റ്ററായി പ്രവര്‍ത്തിക്കുന്ന ഒരു മൂന്നാം ഡോസിന്റെ ആവശ്യകത ലോകമെമ്പാടും അനുഭവപ്പെടുന്ന നിലയുണ്ടായി.


നിരവധി രാജ്യങ്ങള്‍ ഇതിനോടകം മൂന്നാം ഡോസ് നല്‍കി തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ രണ്ട് ഡോസില്‍ അധികമായി നല്‍കുന്നതിനെ സാധാരണയായി ബൂസ്റ്റര്‍ ഡോസ് എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മൂന്നാം ഡോസ് പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി ഈ പദം ഉപയോഗിച്ചില്ല. പകരം മുന്‍കരുതല്‍ ഡോസ് എന്നാണ് പരാമര്‍ശിച്ചത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് മുന്‍കരുതല്‍ ഡോസും കുട്ടികള്‍ക്കുള്ള വാക്‌സിനും പ്രഖ്യാപിച്ചത്.