27 April 2024 Saturday

ആന്ധ്രയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു, 22പേര്‍ക്ക് പരിക്ക്

ckmnews

അമരാവതി: ആന്ധ്രാപ്രദേശില്‍ ബസ് പാലത്തില്‍നിന്ന് കനാലിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 


കനാലിലേക്ക് മറിഞ്ഞ ബസ്സില്‍ 47 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് നാട്ടുകാരാണ് വള്ളങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനിടെ ചില യാത്രക്കാര്‍ ബസിന്റെ ജനാലകളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. 


എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ടു പേര്‍ സംഭവസ്ഥലത്തുവെച്ചും പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. മരിച്ചവരില്‍  ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു.