26 April 2024 Friday

കേരളത്തിലേക്ക് ലഹരി ഒഴുകുന്നു; തടയാനാവാതെ പോലീസ്, ഇരകള്‍ യുവാക്കള്‍

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് നര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങള്‍ മുറുകി നില്‍ക്കുന്ന സാഹചര്യമാണ്. എന്നാല്‍ കേവല രാഷ്ട്രീയ വിവാദത്തിനപ്പുറത്ത് കേരളം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് വര്‍ധിച്ചുവരുന്ന നിരോധിത ലഹരി മരുന്നുകളുടെ ഉപഭോഗം.  കേരള പോലീസും എക്സൈസും നല്‍കുന്ന കണക്കുകള്‍ നോക്കിയാല്‍ ഓരോ വര്‍ഷവും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. 

കോവിഡ് ലോക്ഡൗണ്‍ ശക്തമായിരുന്ന സമയത്ത് വാഹന പരിശോധനകളും മറ്റും കര്‍ശനമാക്കിയത് ഒരുപരിധിവരെ നിരോധിത ലഹരിവസ്തുക്കളുടെ കടത്ത് കുറയാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ പോലും യുവാക്കള്‍ക്കിടയിലേക്ക് പലമാര്‍ഗങ്ങളില്‍ കൂടി ലഹരി ഒഴുകുന്നത് തടയാന്‍ സാധിക്കാതെ വലയുകയാണ് പോലീസും എക്സൈസ് വകുപ്പും. 

ഇത്തരം ലഹരിവസ്തുക്കളുടെ ഉപഭോഗം തടയാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള എന്‍ഡിപിഎസ് നിയമപ്രകാരം 2020 ല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത് 4968 കേസുകളാണ്. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 3667 കേസുകളും. ആകെ 8635 കേസുകള്‍. 

2021 ജൂലായ് വരെയുള്ള സമയങ്ങളില്‍ പോലീസിന്റെ പക്കലുള്ള കണക്കുകള്‍ പ്രകാരം 2871 കേസുകളാണ് ഈയിനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എക്സൈസിന്റെ പക്കല്‍ 2021 ജനുവരിയിലെ കണക്കുകള്‍ മാത്രമേ പുറത്തുവിട്ടിട്ടുള്ളു. ഇതുപ്രകാരം 452 കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ഇവയില്‍ അധികവും കഞ്ചാവ് കടത്തിയ കേസുകളാണ്. മാരക മയക്കുമരുന്നുകളായ മെത്താംഫെറ്റമിന്‍, എല്‍എസ്ഡി തുടങ്ങി ചികിത്സാ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുപയോഗിക്കുന്ന മോര്‍ഫിന്‍, ഡയാസെപാം തുടങ്ങിയവയും കേരളത്തില്‍ വ്യാപകമാണ്. ഇവയേക്കാള്‍ ഇപ്പോള്‍ പ്രിയം കൈവശം സൂക്ഷിക്കാനും ഒളിച്ചുവെക്കാനും എളുപ്പമുള്ള പുതുതലമുറ ലഹരികളാണ്. 

ലഹരി വരുന്ന വഴികള്‍

കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനമെമ്പാടും പോലീസുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൂടുതല്‍ രംഗത്തിറങ്ങിയിട്ടുപോലും ഇത്രയധികം കേസുകള്‍ നിരോധിത ലഹരിവസ്തുക്കള്‍ കടത്തിയതിനും കൈവശം വെച്ചതിനുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപ്പോള്‍ പോലീസിനെയും എക്സൈസിനെയും വെട്ടിച്ച് കേരളത്തിലേക്കൊഴുകിയ ലഹരിമരുന്നുകളുടെ അളവെത്രയാകുമെന്ന് ഊഹിക്കാവുന്നതാണ്. 

Drugs

കേരളത്തിലേക്ക് നേരിട്ട് ലഹരി എത്തുന്നത് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്. പുതുതലമുറ ലഹരികളധികവും കേരളത്തിലെ യുവാക്കളില്‍ എത്തുന്നത് മംഗലാപുരം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടേക്ക് ലഹരി എത്തുന്നത്. കര്‍ണാടകയില്‍ പഠനാവശ്യങ്ങള്‍ക്കായി എത്തുന്ന യുവാക്കള്‍ വഴിയാണ് കേരളത്തിലേക്ക് പ്രധാനമായും ലഹരി കടത്തുന്നത്. വളരെ കുറഞ്ഞ അളവിലാണെങ്കില്‍ പോലും വലിയ വില വരുന്ന പുതുതലമുറ ലഹരികളാണ് ഇങ്ങനെ കേരളത്തിലേക്ക് പലരില്‍കൂടി ഒഴുകിയിരുന്നത്. 

കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഈയൊരു ശൃംഖല തകര്‍ക്കപ്പെട്ടതോടെ പുതിയ മാര്‍ഗങ്ങളുമായി ലഹരി മാഫിയ സജീവമായി. ആവശ്യമുള്ളവര്‍ അത് വാങ്ങാന്‍ എന്തുവഴിയും സ്വീകരിക്കുമെന്ന് ഇവര്‍ക്ക് നന്നായറിയാം. വിശ്വസ്തരായ ആളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്തിയാല്‍ സാധനം കൊറിയര്‍ വഴി എത്തേണ്ടിടത്തെത്തും. 

പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാന്‍ പ്രമുഖ കൊറിയര്‍ സര്‍വീസുകളെ വരെ ഉപയോഗിക്കുന്ന വിരുതന്മാരുമുണ്ട്. അയക്കുന്ന വിലാസവും സ്വീകരിക്കുന്ന ആളിന്റെ വിലാസവും വ്യാജമായിരിക്കും. എന്നാല്‍ എവിടെ നിന്ന് സാധനം കൈപ്പറ്റണമെന്ന് അയച്ച ആളും സ്വീകരിക്കുന്ന ആളും തമ്മില്‍ വ്യക്തമായ ധാരണകളുമുണ്ട്.

തെറ്റായ വിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറില്‍ ഏതെങ്കിലും ഒരക്കം തെറ്റിച്ച് നല്‍കുന്നതുമാണ് രീതി. പാഴ്സല്‍ ഓഫീസില്‍ ലഹരിവസ്തുക്കള്‍ പൊതിയായി എത്തും. എന്നാല്‍, വിലാസം തെറ്റായതിനാലും ഫോണ്‍നമ്പര്‍ തെറ്റായതിനാലും ഇത് പാഴ്സല്‍ ഓഫീസില്‍ സൂക്ഷിക്കും. ഈ സമയത്താണ് ഇത് വാങ്ങാനായി ആളെത്തുക. ഒരു പാഴ്സല്‍ ഓര്‍ഡര്‍ ചെയ്തിരുന്നുവെന്നും ഇതുവരെ കിട്ടിയില്ലെന്നും അറിയിക്കും. ഇതോടെ പേര് പരിശോധിക്കുന്നതോടെ ഐറ്റം ലഭിക്കും. നമ്പര്‍ തെറ്റിപ്പോയെന്ന് അറിയിച്ച് പണംകൊടുത്ത് പാഴ്സല്‍ വാങ്ങി ആള്‍ മടങ്ങും.

ഡാര്‍ക്ക് വെബ്ബും ടെലഗ്രാമുമാണ് ഇത്തരം ഇടപാടുകള്‍ക്ക് ഉപയോഗിക്കുക. പണമിടപാടിനുപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ പലപ്പോഴും ഏതെങ്കിലും നിരക്ഷരരായ സാധാരണക്കാരുടെ പേരിലുമാകും. പോലീസ് അന്വേഷിച്ചെത്തിയാലും ഇത്തരം സ്രാവുകളെ പിടികൂടുക ദുഷ്‌കരമാണ്. 

വലിയ കടത്തുകാരില്‍ നിന്ന് സംസ്ഥാനത്ത് ആകെ പരക്കുന്നത് ചെറുകിട വിതരണക്കാര്‍ വഴിയും. എത്തുന്നതില്‍ അധികവും പുതുതലമുറ ലഹരികളാണ്. ഇവര്‍ മുഖാന്തിരം കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യുവാക്കള്‍ ഒത്തുകൂടുന്ന സ്വകാര്യ സംഗമത്തിലും റേവ് പാര്‍ട്ടികളിലുമായി ഉപയോഗിക്കും.

ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിന്റെ അടിമകളാകുന്ന ചെറുപ്പക്കാരാണ് പിന്നീട് ഇവയുടെ വിതരണ ശൃംഖലയുടെ ഭാഗമാകുന്നത്.

പിടിയിലാകുന്ന ചെറുമീനുകള്‍

സംസ്ഥാനത്തേക്ക് എത്തുന്ന ലഹരി കടത്തുകള്‍ പലതും പിടിക്കപ്പെടുന്നത് പലപ്പോഴും ആരെങ്കിലും ഒറ്റിക്കൊടുക്കുമ്പോഴാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എന്ന വാര്‍ത്തകള്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. ഇത്തരം വിവരങ്ങള്‍ അജ്ഞാത നമ്പരുകളില്‍ നിന്ന് ലഭിക്കുന്നത് ലഹരി കടത്ത് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലമാണ്. ഇങ്ങനെ ഒറ്റ് വന്നാല്‍ പോലും പിടിയിലാകുന്നത് പലപ്പോഴും ചെറുപ്പക്കാരാണെന്നതാണ് കണക്കുകള്‍. 20-30 പ്രായത്തിലുള്ളവര്‍ തന്നെയാണ് കേസുകളില്‍ പ്രതികളാകുന്നത്. പുതുതലമുറ ലഹരികള്‍ മിക്കതും ഒരു ഗ്രാം കൈവശം വെച്ചാല്‍ പോലും വലിയ കുറ്റമാണ്. അതിനാല്‍ തന്നെ ഇവരുടെ ഭാവി ജയിലില്‍ ആയിത്തീരും. 

drugs

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ തന്നെ വലിയ തോതിലാണ് സംസ്ഥാനത്ത് ലഹരി കടത്തിന്റെയും അവ കൈവശം വെച്ചതിന്റെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്. സംസ്ഥാനത്ത് ലഹരി ഉപഭോഗം നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വളരെ വലുതായി തീരും. 

ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവരില്‍നിന്ന് ലഭിക്കുന്ന വിവരം ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ സ്വദേശികളാണ് കേരളത്തിലേക്കുള്ള ലഹരിക്കടത്തില്‍ പ്രധാന പങ്കുവഹിക്കുന്നതെന്നാണ്. പോലീസിന്റെ പരിശോധനകള്‍ കുറവുള്ള ചില മാളുകളും വലിയ വ്യാപാരസ്ഥാപനങ്ങളും മറ്റുമാണ് ലഹരിവസ്തുക്കളുടെ കൈമാറ്റത്തിനായി ഇന്ന് തിരഞ്ഞെടുക്കുന്നത്.

മുമ്പ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍ക്കുന്ന കേസുകള്‍ ധാരാളമുണ്ടാകാറുണ്ടായിരുന്നു. കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് ഈ രീതിക്ക് തടസമുണ്ടാക്കി. അതിന് മറുമാര്‍ഗമായി ഇപ്പോള്‍ ഫോണ്‍ വഴിയുള്ള വിവരങ്ങള്‍ നല്‍കി ആവശ്യക്കാര്‍ക്ക് പ്രത്യേക സമയത്ത് ചില സ്ഥലങ്ങളില്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുക. 

ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം കൈമാറാനുള്ള കുറഞ്ഞ അളവില്‍ മാത്രമാകും ഇവരുടെ കൈവശം നിരോധിത ലഹരി വസ്തുക്കളുണ്ടാവുക. ആരുടെയും കണ്ണില്‍ പെടാതെ ഒളിപ്പിക്കാനാകുമെന്ന സൗകര്യത്തിനാണിത്. പലപ്പോഴും ഇത് സമീപ പ്രദേശങ്ങളിലെ ചെറുപ്പക്കാര്‍ തന്നെയാകും. 

വേരറുക്കാന്‍ പോലീസും എക്സൈസും

മക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചാലും ഇത് പുറത്തുപറയാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ലെന്നാണ് കൗണ്‍സലിങ് നടത്തുന്നവര്‍ പറയുന്നത്. പോലീസ് കേസ്, പഠനം, ഭാവി എന്നിവ നഷ്ടപ്പെടുമോയെന്ന് ഭയക്കുന്നവരും മക്കള്‍ ആത്മഹത്യ ചെയ്തേക്കുമോയെന്ന് ഭയക്കുന്നവരുമാണ് രക്ഷിതാക്കള്‍. അതിനാല്‍ത്തന്നെ നല്ലൊരു പങ്ക് സംഭവങ്ങളും പുറത്തറിയാതെ പോകുകയാണ് ചെയ്യുക. 

drugs

പുതിയ തലമുറയുടെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ 'വിമുക്തി' ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പക്ഷേ പുതുവഴികള്‍ കണ്ടെത്തി ലഹരിമാഫിയ ഇതിനെയും മറികടക്കുകയാണ്. ലഹരിക്കടിമയായ ഒരാളെ തിരികെ കൊണ്ടുവരുമ്പോഴേക്കും പത്തുപേരെ ലഹരി മാഫിയ വലയിലാക്കിയിട്ടുണ്ടാകും. അതിനാല്‍ തന്നെ പോലീസിന് മുന്നില്‍ പരിമിതികളേറെയാണ്. 

കൊച്ചി പോലീസിന്റെ 'യോദ്ധാവ്' ആപ്പ് ഈ ചിന്തയിലേക്കുള്ള പ്രധാനമായ വഴിയാണ്. ലഹരി സംഘങ്ങളെപ്പറ്റി വിവരം നല്‍കുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിലാണ് ആപ്പിന്റെ രൂപകല്‍പ്പന. ഏതൊരു വാട്സ് ആപ്പ് സന്ദേശത്തെയുംപോലെ 'യോദ്ധാവ്' നമ്പറിലേക്ക് നേരിട്ട് മെസേജ് അയയ്ക്കാം. കൊച്ചി നഗരത്തെ ലക്ഷ്യമിട്ടാണ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും 'യോദ്ധാവി'ന് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ്സ് എന്നിങ്ങനെ ഏത് തരത്തിലും സന്ദേശം അയയ്ക്കാം. 

ഇവയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്ത് നടപടി സ്വീകരിക്കുകയാണ് പതിവ്. ഇതിനൊപ്പം ബോധവത്കരണവും പുനരധിവാസവും ഉറപ്പുവരുത്തുകയും ചെയ്യും.

നര്‍ക്കോട്ടിക് കേസുകളുടെ വര്‍ഷവും  കേസുകളുടെ എണ്ണവും

2016 - 8909
2017 - 15758
2018 - 16297
2019 - 16344
2020 - 8635
2021 - 3323 (കണക്ക് പൂര്‍ണമല്ല)