28 June 2024 Friday

ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഇന്ന് ക്ലാസ്സിക്‌ പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്താനെതിരെ

ckmnews


ടീം ഇന്ത്യയും പാകിസ്ഥാനും ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ എട്ടാമത്തെ ഏറ്റുമുട്ടലിന് ഇന്നിറങ്ങും. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ക‍ഴഞ്ഞ ഏ‍ഴ് തവണ നടന്ന മത്സരത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കുമോ തിരുത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒന്നേകാല്‍ ലക്ഷത്തിനുമുകളില്‍ ആളുക‍ളെ ഉള്‍ക്കൊള്ളാന്‍ ക‍ഴിയുന്ന ഗാലറി ഇന്ന് നിറയുമെന്നാണ് കരതേണ്ടത്. ഇന്ത്യ ഒ‍ഴികെയുള്ള ടീമുകളുടെ പോരാട്ടത്തിന് ഗാലറി ഒ‍‍ഴിഞ്ഞു കിടക്കുന്നുവെന്ന നാണക്കേട് ഈ ലോകകപ്പ് ബിസിസിഐക്ക് നേടിക്കൊടുത്തിട്ടുണ്ട്. ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിന് ആഘോഷങ്ങളൊന്നും സംഘടിപ്പിക്കാത്ത ബിസിസിഐ ഇതിനോടകം രൂക്ഷ വിമര്‍ശനം നേരിട്ടുക‍ഴിഞ്ഞു.


അതേസമയം, ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി നിരവധി മത്സരങ്ങളാണ് മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. അര്‍ജിത് സിങ് അടക്കമുള്ള കലാകാരുടെ സംഗീത പരിപാടികള്‍ ഉള്‍പ്പെടെ വര്‍ണാഭമായ ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള വമ്പന്‍ താരനിരയും ഗാലറിയില്‍ അണിനിരക്കും.

ആദ്യ രണ്ട് മത്സരവും വിജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ മൂന്നാം മത്സരത്തില്‍ നേര്‍ക്കുനേര്‍ വരാനൊരുങ്ങുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ തോല്‍പിച്ചെത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയാണ് തകര്‍ത്തുവിട്ടത്.


ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടപ്പെട്ട ശുഭ്മന്‍ ഗില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷന് ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായേക്കും.


നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയെയും തകര്‍ത്താണ് പാകിസ്ഥാന്‍ മൂന്നാം മത്സരത്തിനിറങ്ങുന്നത്. മുഹമ്മദ് റിസ്വാന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ തിളങ്ങുമ്പോഴും ക്യാപ്റ്റന്‍ ബാബര്‍ അസം, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് തങ്ങളുടെ പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്തതാണ് പാകിസ്ഥാന് തലവേദന സൃഷ്ടിക്കുന്നത്. അതേസമയം, ഇന്ന് അഹമ്മദാബാദില്‍ മ‍ഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.