28 June 2024 Friday

ഇങ്ങനെയാണെങ്കിൽ ഞങ്ങളെ എങ്ങോട്ടും അയക്കരുത്; സൗദിക്കെതിരായ തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി കോച്ച്

ckmnews


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ സൗദി അറേബ്യക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ അധികൃതര്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക്. മികച്ച കളിക്കാരെ തരാന്‍ കഴിയില്ലെങ്കില്‍ ഇതുപോലുള്ള ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാതിരിക്കുകയാവും ഉചിതമെന്ന് സ്റ്റിമാക്ക് പറഞ്ഞു. ഇന്നലെ നടന്ന ഏഷ്യന്‍ ഗെയിംസ് പ്രീ ക്വാര്‍ട്ടറില്‍ സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് ഇന്ത്യ പുറത്തായത്.

നടത്താനും തയാറെടുക്കാനും സമയം നല്‍കുന്നില്ലെങ്കില്‍ ടീമിനെ എങ്ങോട്ടും പറഞ്ഞയക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇവിടെ ഇന്ത്യയുടെ വീഴ്ചചയാണ് തുറന്നുകാണിക്കപ്പെട്ടത്. ഒരു തയാറെടുപ്പുമില്ലാതെ ഒരുമിച്ച് ഒരു പരിശീലന മത്സരം പോലും കളിക്കാതെ വന്നിട്ടും പ്രീ ക്വാര്‍ട്ടര്‍വരെയെത്തി മികച്ച പ്രകടനം പുറത്തെടുത്ത ഈ താരങ്ങളെക്കുറിച്ച് രാജ്യത്തിന് അഭിമാനിക്കാമെന്നും റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റിമാക്ക് പറഞ്ഞു.

ഐഎസ്എല്‍ നടക്കുന്നതിനാല്‍ കളിക്കാരെ വി്ടടുകൊടുക്കാന്‍ ക്ലബ്ബുകള്‍ വിസമ്മതിച്ചത് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്‍റെ തയാറെടുപ്പുകളെ ബാധിച്ചിരുന്നു. അണ്ടര്‍ 23 വിഭാഗത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ മൂന്ന് സീനിയര്‍ താരങ്ങള്‍ക്ക് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അനുമതിയുണ്ട്. ഇന്ത്യന്‍ നായകനും ഐഎസ്എല്ലില്‍ ബെംഗലൂരു എഫ് സി താരവുമായ സുനില്‍ ഛേത്രിയും കേരള ബ്ലാസ്റ്റേഴ്സ് താരവും മലയാളിയുമായ കെ പി രാഹുലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി കളിച്ചിരുന്നു.ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനക്കെതിരെ രാഹുല്‍ ഗോള്‍ നേടുകയും ചെയ്തു. കളിക്കാരെ വിട്ടു നല്‍കാന്‍ ക്ലബ്ബുകള്‍ വിസമ്മതിച്ചതോടെ ഏഷ്യന്‍ ഗെയിംസിന് ആദ്യം ടീമിനെ അയക്കുന്നില്ലെന്ന് തീരുമാനിച്ച അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ആരാധക സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഒടുവില്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്.

ഏഷ്യന്‍ ഗെയിംസ് ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനയോട് ഒന്നിനെതിരെ അഞ്ച് ഗോളിന് തോറ്റ ഇന്ത്യ ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി. മ്യാന്‍മറുമായി സമനില(1-1) പിടിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.