28 June 2024 Friday

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ രണ്ടാം ജയംലക്ഷ്യമിട്ട് അര്‍ജന്റീനയും ബ്രസിലും ഇന്നിറങ്ങും

ckmnews


ലാ പാസ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ രണ്ടാം ജയംലക്ഷ്യമിട്ട് അര്‍ജന്റീനയും ബ്രസിലും ഇന്നിറങ്ങും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയില്‍ ബൊളിവിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ലോകത്തെ ഏറ്റവും ഉയരമേറിയ വേദിയായ ലാപാസില്‍ നടക്കുന്ന മത്സരത്തില്‍ ലിയോണല്‍ മെസ്സി കളിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇക്വഡോറിനെതിരെ വിജയഗോള്‍ നേടിയ മെസി ക്ഷീണം കാരണം മത്സരം പൂര്‍ത്തിയാക്കിയിരുന്നില്ല.

മെസി ആദ്യ ഇലവനില്‍ കളിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹം ടീമിനൊപ്പം തുടരും. മെസി ബൊളിവിയയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്തിരുന്നു. ഇക്വഡോറിനെതിരെ ക്ഷീണം അനുഭവപ്പെട്ട മെസിക്ക് പകരം എസേക്വില്‍ പലാസിയോസ് ഇറങ്ങിയിരുന്നു. മെസിക്ക് പരിക്കില്ലെന്നും ക്ഷീണം മാത്രമേയുള്ളൂവെന്നും സ്‌കലോണി അറിയിച്ചിരുന്നു. എന്നാലും താരത്തിന് വിശ്രമം നല്‍കാനാണ് സാധ്യത. 


സമുദ്ര നിരപ്പില്‍ നിന്ന് 3637 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാപാസിലെ സ്റ്റേഡിയത്തില്‍ കളിക്കുക എതിരാളികള്‍ക്ക് കനത്ത വെല്ലുവിളിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 3600 അടിക്ക് മുകളിലാണ് ലാ പാസ്. ഇത്തരം ഗ്രൗണ്ടുകളില്‍ താരങ്ങള്‍ക്ക് ഇവിടെ ശ്വാസതടസ്സം ഉണ്ടാവുകയ പതിവാണ്. മെസി അടക്കമുള്ള താരങ്ങള്‍ക്ക് മുന്‍പ് ഇത്തരം പ്രയാസങ്ങള്‍ ലാ പാസില്‍ നേരിട്ടിരുന്നു. സന്ദര്‍ശകര്‍ക്ക് ഒട്ടും എളുപ്പമാവില്ല ഇവിടെ കളിക്കാന്‍.

പ്രത്യേകിച്ച് പ്രായമേറിയ താരങ്ങള്‍ക്ക്. വെറ്ററന്‍ താരം എയ്ഞ്ചല്‍ ഡി മരിയ, യുവതാരം ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ ആദ്യ ഇലവനില്‍ കളിക്കുമെന്ന് അര്‍ജന്റൈന്‍ കോച്ച് സ്‌കലോണി വ്യക്തമാക്കിയിരുന്നു. നിക്കോ ഗോണ്‍സാലസിനും ലാതുറോ മാര്‍ട്ടിനെസിനും വിശ്രമം നല്‍കമെന്നും സ്‌കലോണി പറഞ്ഞു.


ബ്രസീല്‍ രണ്ടാം മത്സരത്തില്‍ പെറുവുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യമത്സരത്തില്‍ ബ്രസില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് ബൊളിവിയയെ തോല്‍പിച്ചിരുന്നു.