28 June 2024 Friday

മറ്റുരാജ്യത്തെ ഇന്ത്യന്‍ വംശജരും ഫുട്‌ബോള്‍ ടീമിലെത്തും! ടീം ശക്തിപ്പെടുത്താനുള്ള നീക്കവുമായി എഐഎഫ്എഫ്

ckmnews


മുംബൈ: ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കവുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. മറ്റ് രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ മികച്ച താരങ്ങളെ ടീമിലെത്തിക്കാനാണ് നീക്കം. സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കടന്നുപോകുന്നത്. ഈവര്‍ഷം കളിച്ച മൂന്ന് ടൂര്‍ണമെന്റിലും കിരീടം സ്വന്തമാക്കി. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിംഗില്‍ ആദ്യ നൂറിലെത്താനും ഇന്ത്യക്ക് കഴിഞ്ഞു. 

2026ലെ ലോകകപ്പില്‍ കളിക്കാന്‍ സാധ്യത തെളിഞ്ഞുനില്‍ക്കേ ടീമിനെ ശക്തിപ്പെടുത്താനാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിദേശത്ത് കളിക്കുന്ന ഇന്ത്യന്‍ വംശജരുടെ പട്ടികതയ്യാറാക്കാനും ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സാധ്യത പരിശോധിക്കാനും സമിതിയെ രൂപീകരിച്ചു. എല്ലാ രാജ്യങ്ങളിലെയും ഇന്ത്യന്‍ വംശജരായ താരങ്ങളുടെ വിവരങ്ങള്‍ ക്രോഡികരിക്കുകയാണ് സമിതിയുടെ ആദ്യദൗത്യം.

പഞ്ചാബ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സമീര്‍ ഥാപ്പറാണ് സമിതി അധ്യക്ഷന്‍. സമിതിയിലെ മറ്റ് അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ അറിയിച്ചു. സമിതി 2024 ജനുവരി 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജ്യത്തെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ വംശജര്‍ക്ക് പൗരത്വം സ്വീകരിക്കാതെ ദേശീയ ടീമില്‍ ടീമില്‍ കളിക്കാനില്ല. ഈ സാഹചര്യം നിലനില്‍ക്കേയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സാധ്യതാ പഠനം നടത്തുന്നത്.

ഏഷ്യന്‍ ഗെയിംസ് ഫുട്ബോളിലാണ് അടുത്തതായി ഇന്ത്യ കളിക്കുക. സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന നിരയുമായിട്ടാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനെത്തുക. കെ പി രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലെ ഏക മലയാളിതാരം. ഇരുപത്തിമൂന്ന് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ കളിക്കാന്‍ അനുമതി. മൂന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താം. സുനില്‍ ഛേത്രി, സന്ദേശ് ജിംഗാന്‍, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരെ ഒഴിവാക്കിയാണ് നേരത്തെ ടീം പ്രഖ്യാപിച്ചിരുന്നത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം വിവാദമാവുകയും ചെയ്തു. പിന്നാലെ മൂവരേയും ടീമില്‍ ഉള്‍പ്പെടുത്തി.